അടിച്ച് കോണ്‍ തിരിഞ്ഞ് വീട്ടില്‍ വന്ന് പെണ്ണുമ്പിള്ളയെ എടുത്തിട്ട് വീക്കുന്നവര്‍ ഉയര്‍ത്തുന്ന ചിരി മാഞ്ഞ് പോകാന്‍ ഇത്രയൊക്കെ കേട്ടാല്‍ പോരേ.
ബ്രാന്റേതായാലും പൂസായാല്‍ മതി
എഥില്‍ ആല്‍ക്കഹോള്‍ (Ethyl Alcohol, ഈതൈല്‍ എന്നത് തെറ്റായ ഉച്ചാരണം) അഥവാ എഥനോള്‍ ആണ് കുടിക്കാനുപയോഗിക്കുന്ന മദ്യത്തിന്റെ വീര്യദാതാവ്. ബിയറും വീഞ്ഞും പോലെ വീര്യം കുറഞ്ഞ മദ്യങ്ങള്‍ നമ്മുടെ ‘വാറ്റ്’ ഗണത്തില്‍ സാധാരണ പെടാറില്ല. 4 – 8% എഥനോള്‍ ഉള്ള ബിയറും 11 – 15% ഉള്ള വീഞ്ഞും, വീഞ്ഞിന്റെ കാര്‍ബണേറ്റഡ് രൂപമായ ഷാമ്പെയ്നുമെല്ലാം വലിയ അളവുകളില്‍ അടിക്കാത്തിടത്തോളം താരതമ്യേന നിരുപദ്രവകാരികളാണ്. സ്പിരിറ്റ്സ്, അഥവാ വാറ്റ് മദ്യങ്ങള്‍ എന്ന് വിളിക്കപ്പെടുന്ന ‘യഥാര്‍ത്ഥ’ വീരന്മാരാണ് പൊതുവേ നമ്മുടെ ഉപാസനാമൂര്‍ത്തികള്‍ .
മുന്തിരിവാറ്റിയതാണ് സാദാ ബ്രാന്റി (Brandy). അന്താരാഷ്ട്ര മാനദണ്ഡങ്ങളനുസരിച്ച് വാറ്റുകഴിയുമ്പോള്‍ ആകാവുന്ന ആല്‍ക്കഹോള്‍ കണ്ടെന്റ് പരമാവധി 50%വും ഏറ്റവും ചുരുങ്ങിയത് 36%വും. കരിമ്പും ചക്കരയും വാറ്റി റം (Rum) ഉണ്ടാക്കുന്നു. നമ്മുടെ സാദാ വൈറ്റ് റമ്മിന് 40% ആല്‍ക്കഹോള്‍ കണ്ടെന്റെ ഉള്ളൂ. ഓവര്‍ പ്രൂഫ്ഡ് റം എന്നപേരില്‍ കിട്ടുന്നതില്‍ അതിന്റെയിരട്ടി ആല്‍ക്കഹോളു കാണും.(അമേരിക്കയിലും മറ്റും പ്രൂഫ് കണക്കിനാണ് ആല്‍കഹോള്‍ അളവ് പറയുക: 80 പ്രൂഫ് എന്നുവച്ചാല്‍ 40%)
വിസ്കി (Whisky)യാണ് സലീംകുമാറ് പറയുമ്പോലെ ശരിക്കും “ബാറിലെ വെള്ളം” – എന്നുച്ചാ ‘ബാര്‍ളി’ വാറ്റിയത് 🙂 ശരിക്കുള്ള സ്കോട്ട്ലന്റുകാരന്റെ പരമ്പരാഗത വിസ്കിയാണ് സ്കോച്ച്; മരഭരണിയില്‍ 3 – 4 കൊല്ലം വച്ച് പഴക്കിയത്. അമേരിക്കയില്‍ ഇത് ചോളത്തില്‍ നിന്നു വാറ്റാറുണ്ട്. ഇന്ത്യയില്‍ കിട്ടുന്നത് ചക്കരയില്‍ നിന്ന് വാറ്റിയ സാധനം തന്നെ. (അതിനു സ്കോച്ചെന്ന് പേരെങ്കിലും സാങ്കേതികമായി അതും റമ്മാണ്.)
വോഡ്ക (Vodka) യാകട്ടെ പ്രധാനമായും ഗോതമ്പു വാറ്റിയതാണ് . ഉരുളക്കിഴങ്ങും മുന്‍പ് വ്യാപകമായി ഉപയോഗിച്ചിരുന്നു. ആല്‍ക്കഹോള്‍ കണ്ടെന്റ് പരമ്പരാഗതമായി കൂടുതലാണ് ഇതില്‍ – 50-52% വരെ സാധാരണകിട്ടും. പ്രൊപ്പനോളും ബ്യൂട്ടനോളും ഫര്‍ഫ്യൂറാലുകളുമൊന്നുമില്ലാത്ത പരുവം വരെ വാറ്റുന്നതിനാല്‍ “കള്ളിന്റെ” ആ ടിപ്പിക്കല്‍ മണം വോഡ്കയ്ക്ക് ഉണ്ടാവില്ല. നമ്മുടെ നാട്ടില്‍ ഇതിനെല്ലാം 40% എന്ന ഒറ്റ അളവിലേ കിട്ടൂ. (സായിപ്പ് പല തരം അളവില്‍ ഉണ്ടാക്കുന്നുണ്ട്)
യേക്ച്വലി സ്പീക്കിംഗ്, മദ്യം എവിടുന്നു വാറ്റുന്നു എന്നതിനേക്കാള്‍ എത്രയാണ് ആല്‍ക്കഹോള്‍ കണ്ടെന്റ് എന്നതിലാണ് വീര്യവും, ശാരീരിക പ്രതികരണങ്ങളും ഇരിക്കുന്നത്. അതായത് ബ്രാന്റേതായാലും ‘കിക്ക്’ കിട്ടണത് ‘പിടിപ്പിക്കണ’ റേറ്റനുസരിച്ചിരിക്കുമെന്ന്. എന്നാല്‍ വാറ്റിയെടുക്കുന്ന വസ്തുവിലടങ്ങിയ രാസവസ്തുക്കള്‍ – ഫര്‍ഫ്യൂറാലുകള്‍ , പ്രൊപ്പനോള്‍ തുടങ്ങിയവ – കാരണം സ്വാദും ലഹരിയും അല്പാല്പം വ്യത്യാസപ്പെടാറുണ്ട്.
അയ്യപ്പന്‍ വിളക്ക്, വാള്, പിന്നെ പാമ്പുകളും
ആല്‍ക്കഹോള്‍ ശരീരത്തില്‍ ചെന്നാല്‍ കരളിലെ ഒരു രാസത്വരകമുണ്ട് (എന്‍സൈം)- ആല്‍ക്കഹോള്‍ ഡീഹൈഡ്രജെനേയ്സ് – ഓന്‍ കേറി ഇതിനെ ഓക്സീകരിച്ച് ആല്‍ഡിഹൈഡ് ആക്കും. തലക്കറക്കവും ഛര്‍ദ്ദിയുമൊക്കെ ഉണ്ടാക്കുന്നത് ആല്‍ഡിഹൈഡ് ആണ് . ഈ ആല്‍ഡിഹൈഡ് പിന്നെ ആല്‍ഡിഹൈഡ് ഡീഹൈഡ്രജിനേയ്സ് എന്ന വേറൊരു എന്‍സൈമിന്റെ പ്രഭാവത്താല്‍ രണ്ടാമതൊരു ഓക്സീകരണം കൂടി നടന്ന്‍ അസെറ്റിക് ആസിഡാകും. ഇവന്‍ സാമാന്യേന പാവമാണ് – കരളിലിത് വേഗത്തില്‍ കാര്‍ബണ്‍ ഡയോക്സൈഡും വെള്ളവുമായി പിരിഞ്ഞ് പൊയ്ക്കോളും.
മദ്യത്തിലൂടെ ശരീരത്തിലെത്തുന്ന ആല്‍ക്കഹോള്‍ (എഥനോള്‍ ) രക്തത്തില്‍ എത്ര നേരം രൂപാന്തരമില്ലാതെ അങ്ങനെതന്നെ കിടക്കുന്നോ അതനുസരിച്ചിരിക്കും ഇതിന്റെ ഇഫക്റ്റുകളും. മദ്യത്തോടൊപ്പം ആഹാരം കൂടി കഴിക്കുമ്പോള്‍ നാം ആമാശയത്തില്‍ നിന്നും രക്തത്തിലേക്ക് ആല്‍ക്കഹോള്‍ ആഗിരണം ചെയ്യുന്നതിന്റെ വേഗത കുറയ്ക്കുന്നു. അപ്പോള്‍ മദ്യം തലയ്ക്ക് പിടിക്കുന്നതിന്റെ വേഗവും കുറയുന്നു.
രക്തത്തിലേക്ക് കലരുന്ന ആല്‍ക്കഹോള്‍ തലച്ചോറിലും മറ്റുഭാഗങ്ങളിലുമുള്ള നാഡീകോശങ്ങളിലെ ചില സ്വീകരിണികളെ ഉത്തേജിതരാക്കുകയോ നിസ്തേജരാക്കുകയോ ചെയ്താണ് “കിക്ക്” ഉണ്ടാക്കുക. തലച്ചോറിലെ മദ്യത്തിന്റെ പ്രവര്‍ത്തനം മറ്റു പല ‘മയക്കു’മരുന്നുകളേയും പോലെ സങ്കീര്‍ണ്ണമാണെങ്കിലും ചില പൊതു നിരീക്ഷണങ്ങള്‍ താഴെ പറയുന്നു:
ഗാമാ അമിനോ ബ്യൂട്ടിരിക് ആസിഡ് എന്ന നാഡീരസം കേറി വിളയാടുന്ന ഒരു സ്വീകരിണിയുണ്ട്: GABA receptor എന്ന് ചുരുക്കപ്പേര്. നമ്മുടെ മസ്തിഷ്കപ്രതികരണങ്ങളെ മന്ദീഭവിപ്പിക്കുന്ന നാഡികളിലാണ് (inhibitory) ഈ സ്വീകരിണികള്‍ പൊതുവെ കാണുന്നത് . പ്രധാന ജോലിയും ഈ “മന്ദീഭവിപ്പിക്കല്‍” തന്നെ. മദ്യത്തിലെ എഥനോള്‍ GABA സ്വീകരിണികളെ ഉത്തേജിപ്പിക്കുക വഴി, അവയുടെ ‘മന്ദീഭവിപ്പിക്ക’ലിന് ആക്കം കൂട്ടുന്നു. ചെറിയതോതിലുള്ള മയക്കം ഇതിന്റെ ഒരു ഫലമാണെങ്കിലും ആകാംക്ഷയെയും മാനസിക പിരിമുറുക്കത്തെയും കുറയ്ക്കാനും ഇതേ സ്വീകരിണികളുടെ ത്വരിതപ്രവര്‍ത്തനം തന്നെ കാരണമാകുന്നു. ഇതിന്റെ മറ്റൊരു പാര്‍ശ്വഫലം, വികാരങ്ങളെയും പ്രവര്‍ത്തികളെയും നിയന്ത്രിക്കാനുള്ള കഴിവിനെക്കൂടി തടയുമെന്നതാണ്. ‘കനത്ത’ വെള്ളമടി സമയത്തും അതിനു ശേഷവുമുള്ള ഓര്‍മ്മകള്‍ മസ്തിഷ്കത്തില്‍ പലപ്പോഴും ഉറയ്ക്കാതെ മാഞ്ഞു പോകാനുള്ള ഒരു കാരണവും ഗാബാ വഴിയുള്ള മന്ദീഭവിക്കല്‍ തന്നെ.
വീശലും ശാരീരിക പ്രതികരണങ്ങളും :ചിത്രം ക്ലിക്കി വലുതാക്കി കാണുകഈ ശതമാനക്കണക്കൊന്നും നോക്കി വെള്ളമടിക്കാന്‍ ആരെക്കൊണ്ടുമാവില്ല. അതുകൊണ്ട് ശാരീരിക പ്രതികരണങ്ങളുടെ സ്വന്തം അനുഭവങ്ങള്‍ അവനവന്‍ തന്നെ നിരീക്ഷിക്കുകയും പരിധി സൂക്ഷിക്കുകയും ചെയ്താല്‍ നല്ലത് എന്നേ പറയാനാവൂ (ചില ‘ടിപ്പുകള്‍ ’ പോസ്റ്റിന്റെ അവസാനം കൊടുത്തിട്ടുള്ളത് നോക്കുക). US National Institute on Alcohol Abuse and Alcoholism-ന്റെ നിരീക്ഷണത്തില്‍ മിതമായ വെള്ളമടി എന്നാല്‍ പ്രതി ദിനം 2 ഡ്രിങ്കില്‍ താഴെ എന്നതാണ്. പരിധിവിട്ടുള്ള “കിണ്ടിയാവല്‍ ” എന്നാല്‍ 2 മണിക്കൂറിനുള്ളില്‍ 5 ഡ്രിങ്ക് (വാറ്റ് മദ്യം) എന്ന തോതിലുള്ള വീശലും. (സ്ത്രീകളില്‍ 4 ഡ്രിങ്ക്)‘ഹൃദയ’രാഗ രമണ ദു:ഖംമിതമായ തോതില്‍ – എന്നൂച്ചാ പ്രതിദിനം 2 ഡ്രിങ്കില്‍ താഴെ – അടിക്കുന്നവരില്‍ ഹൃദ്രോഗ സാധ്യത കുറയുന്നു എന്ന് അനവധി പഠനങ്ങള്‍ കാണിച്ചിട്ടുണ്ട്. ആദ്യം ഈ ഇഫക്റ്റ് തെളിയിക്കപ്പെട്ടത് വീഞ്ഞിലാണെങ്കിലും പിന്നീട് പലരാജ്യങ്ങളിലായി നടന്ന ഗവേഷണങ്ങളില്‍ ഈ മെച്ചം എല്ലാത്തരം മദ്യങ്ങളിലും ഉണ്ട് എന്ന് കണ്ടെത്തി. HDL എന്നുവിളിക്കുന്ന ‘ഉപകാരി’ കൊളസ്റ്റെറോള്‍ ‘മിതമദ്യപാനി’കളില്‍ വര്‍ദ്ധിക്കുന്നുണ്ട്. മാത്രവുമല്ല, ധമനികളില്‍ രക്തം കട്ടപിടിക്കുന്നതിനുള്ള സാധ്യതയും, ധമനികള്‍ക്കുള്ളില്‍ കാലപ്പഴക്കം കൊണ്ടു വരുന്ന നീര്‍ക്കെട്ടുമൊക്കെ(inflammatory changes) മിതമായി മദ്യപിക്കുന്നവരില്‍ കുറവാണ്. രക്തക്കട്ട അലിയാനും മിതമായ അളവിലെ മദ്യം സഹായിക്കുമെന്നതിനാല്‍ ധമനികളിലെ രക്തക്കട്ട മൂലമുള്ള മസ്തിഷ്കാഘാത(സ്ട്രോക്ക്) സാധ്യതയും ഇവരില്‍ കുറവാണ് എന്നു കണ്ടിട്ടുണ്ട്.
ഇക്കാരണങ്ങളാലാവാം, പടിഞ്ഞാറന്‍ രാജ്യങ്ങളിലെ ചില പഠനങ്ങളില്‍ മദ്യപിക്കാത്തവരെ അപേക്ഷിച്ച് മിതമായി മദ്യപിക്കുന്നവരില്‍ ധമനികളിലെ ബ്ലോക്ക് മൂലമുള്ള ഹൃദ്രോഗസാധ്യത 30%ത്തോളം കുറവാണെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുള്ളത്.
എന്നാല്‍ പഠനങ്ങളെ വളച്ചൊടിക്കുന്ന വേന്ദ്രന്മാര്‍ എവിടെയും തക്കം പാര്‍ത്തിരുപ്പാണല്ലോ. ഇതുവരെ കുടിക്കാത്തവരോട് ഹൃദയാരോഗ്യത്തിനു വേണ്ടി മദ്യപാനം ആരംഭിക്കാന്‍ ഈ പഠനം നിര്‍ദ്ദേശിക്കുന്നു എന്ന് പറഞ്ഞ് ആഘോഷം തുടങ്ങാന്‍ വലിയ താമസമുണ്ടായില്ല.ഇപ്പോഴും അതിന്റെ അലയൊലികള്‍ അടങ്ങിയിട്ടില്ല.മിതമായ നിലയില്‍ മദ്യപാനം തുടങ്ങാനും മുന്നോട്ട് കൊണ്ടു പോകാനും മിക്കവര്‍ക്കും പ്രായോഗികമായി കഴിയാറില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പ്രതി ദിനം മൂന്ന് ഡ്രിങ്കോ അതിനു മേലോ വീശുന്നവരുടെ രക്ത സമ്മര്‍ദ്ദം ഒറ്റയാഴ്ച കൊണ്ട് 10mmHgയോളം ഉയരുന്നു. സിമ്പതെറ്റിക് നാഡികളില്‍ നിന്നുമുള്ള അഡ്രീനലിന്‍/നോര്‍ അഡ്രീനലിന്‍ ഉത്സര്‍ജ്ജനങ്ങള്‍ വര്‍ദ്ധിക്കുന്നു. രക്താതിസമ്മര്‍ദ്ദത്തിനു കഴിക്കുന്ന മരുന്നു പോലും ഇത്തരക്കാരില്‍ ഫലപ്രദമായി മര്‍ദ്ദം നിയന്ത്രിക്കുന്നില്ല.
മിതമായ അളവിലും ഉയര്‍ന്ന സ്ഥിരം മദ്യപാനം ഹൃദയ പേശികളുടെ ചുരുങ്ങാനും വികസിക്കാനുമുള്ള കഴിവ് കുറച്ച് അവയെ തളര്‍ത്തുന്നു. കാര്‍ഡിയോ മയോപ്പതിയിലേക്കുള്ള വഴിയാണ് അത്.ഹൃദയ അറകളുടെ വീക്കം, ഹൃദയത്തിനുള്ളില്‍ രക്തം കട്ടപിടിക്കല്‍ , ഹൃദയതാളത്തില്‍ അകാരണമായി വരുന്ന പിഴവുകള്‍ ഇങ്ങനെ ഒത്തിരി പ്രശ്നങ്ങള്‍ വെള്ളമടികാരണം ഉണ്ടാവുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ആഴ്ചയറുതിക്ക് അടിച്ച് കിണ്ടിയാകുന്ന സംസ്കാരം കൂടുതലുള്ള രാജ്യങ്ങളില്‍ (ജര്‍മ്മനി, റഷ, സ്കോട്ട്ലന്റ്) വീക്കെന്റിനു ശേഷമുള്ള ദിവസങ്ങളില്‍ ഹൃദയാഘാതം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് കൂടുതലാണെന്ന് ലോകാരോഗ്യ സംഘടനയുടെ തന്നെ കണക്കുകള്‍ കാണിക്കുന്നു.
സാധാരണ ആരോഗ്യമുള്ള ഹൃദയത്തില്‍ മിതമായ അളവിലെ മദ്യം ചെയ്യുന്ന ഗുണങ്ങള്‍ ഹൃദ്രോഗമോ വര്‍ദ്ധിച്ച കൊളെസ്റ്റ്രോള്‍ നിലയോ പാരമ്പര്യമായുള്ളവരിലും ഹൃദയാഘാതം, ആഞ്ചൈന, ബ്ലോക്കുകള്‍ എന്നിവ ഉള്ളവരിലും ദോഷങ്ങളായാണ് ഭവിക്കാറ് എന്ന് പഠനങ്ങള്‍ പറയുന്നു. എല്ലായിടത്തോട്ടും രക്തം പമ്പുചെയ്യുന്നവനെങ്കിലും ഹൃദയത്തിനു അതിന്റെ പ്രവര്‍ത്തനത്തിനായി കിട്ടുന്ന രക്തം മറ്റ് അവയവങ്ങളെ അപേക്ഷിച്ചു നോക്കിയാല്‍ തീരെ കുറവാണ്. ഉള്ള രക്തത്തില്‍ നിന്ന് തന്നെ പരമാവധി (80%ത്തോളം!) പ്രാണവായു വലിച്ചെടുത്താണ് ഹൃദയം ഈ കളിയത്രയും കളിക്കുന്നത്. മേല്‍പറഞ്ഞ ഹൃദ്രോഗാവസ്ഥകളുള്ളവരില്‍ വ്യായാമം ചെയ്യുമ്പോള്‍ ഹൃദയത്തിനു പ്രവര്‍ത്തിക്കാന്‍ വേണ്ടി വരുന്ന പ്രാണവായുവിന്റെ അളവ് കൂടുതലായിരിക്കും. മദ്യം കൂടെ ഉണ്ടെങ്കില്‍ ഈ അളവ് പിന്നെയും ഉയരുന്നു. സ്വതേ ദുര്‍ബല, ഇപ്പോ ഗര്‍ഭിണീം എന്നതാവും ഫലം!
ഈ സംഗതികളൊക്കെക്കൂടി കണക്കിലെടുക്കുമ്പോള്‍ നിലവില്‍ വെള്ളമടി ശീലമില്ലാത്തവര്‍ ഹൃദയാരോഗ്യത്തിനെന്നു പറഞ്ഞ് പുതുതായി വെള്ളമടി തുടങ്ങുന്നതിനെ ഒരു രീതിയിലും വൈദ്യശാസ്ത്രം ന്യായീകരിക്കുന്നില്ല.
മാത്രവുമല്ല പാരമ്പര്യമായി ഹൃദ്രോഗമുള്ളവര്‍, ഉയര്‍ന്ന കൊളസ്റ്റ്രോള്‍, മധുമേഹം(ഡയബീടിസ്), ഹൃദയബ്ലോക്കുകള്‍ എന്നിവ ഉള്ളവര്‍, ആഞ്ചിയോപ്ലാസ്റ്റി, വാല്‍വ് ശസ്ത്രക്രിയ, ഹൃദയം മാറ്റിവയ്ക്കല്‍ എന്നിവ കഴിഞ്ഞവര്‍, ഹൃദ്രോഗത്തിന് (Aspirin പോലുള്ള) മരുന്നുകള്‍ കഴിക്കുന്നവര്‍ എന്നിങ്ങനെയുള്ളവരൊന്നും ഒരു അളവിലും മദ്യപിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നുമില്ല.
എരിയുന്നകരളേ… പുകയുന്ന ഞരമ്പേ… വരളുന്ന പോക്കറ്റേ
കരളിലാണ് ആല്‍ക്കഹോളിന്റെ ദഹനം പ്രധാനമായും നടക്കുന്നതെന്ന് പറഞ്ഞു. നമ്മുടെ ഊര്‍ജ്ജത്തിന് വേണ്ടുന്ന ഗ്ലൂക്കോസിനെ ശേഖരിച്ചു വയ്ക്കുന്നതും കരളാണ്. കരളിലെ മദ്യത്തിന്റെ ദഹനപ്രക്രിയയില്‍ ഓക്സിജന്‍ വേഗം ഉപയോഗിച്ചു തീര്‍ക്കപ്പെടുന്നതു മൂലം കൊഴുപ്പിന്റെ കണികകളെ കരളിനു ശരിയാം വണ്ണം ദഹിപ്പിക്കാന്‍ സാധിക്കാതെ വരുന്നു. ഇങ്ങനെ ദഹിപ്പിക്കാനാവാതെ വരുന്ന കൊഴുപ്പ് എണ്ണത്തുള്ളികളായി കരള്‍ കോശങ്ങളിലടിയുമ്പോള്‍ ഫാറ്റീ ലിവര്‍ എന്ന അവസ്ഥയുണ്ടാകുന്നു.
കുടി നിര്‍ത്തുന്നവരില്‍ ഈ മാറ്റം കുറേശ്ശെയായി ശരിയായി വരുമെങ്കിലും സ്ഥിരം കുടിയന്മാരില്‍ ഇത് കരള്‍ വീക്കത്തിലേക്ക് പോകുന്നു (ആല്‍ക്കഹോളിക് ഹെപ്പറ്റൈറ്റിസ്). കരള്‍ കോശങ്ങള്‍ നശിക്കുകയും മുറിവുണങ്ങുമ്പോള്‍ ഉണ്ടാകുന്ന ‘പൊരിക്ക’ പോലുള്ള വസ്തു വന്ന് നിറയുകയും ചെയ്യുന്നതോടെ കരള്‍ ചുരുങ്ങി സിറോസിസ് എന്ന അവസ്ഥയിലാകുന്നു. കടുത്ത മഞ്ഞപ്പിത്തം, അന്നനാളത്തിലും ആമാശയത്തിലും രക്തസ്രാവം, രക്തം ഛര്‍ദ്ദിക്കല്‍ എന്നിവ വന്ന് രോഗി മരണമടയുന്നു. കുടിയന്മാരില്‍ 20%ത്തോളം മരിക്കുന്നത് ഈ ഭീകരമായ അവസ്ഥയിലേക്ക് വഴുതിയാണ്.
ആഗ്നേയ ഗ്രന്ഥി (pancreas)നെയാണ് മദ്യം രൂക്ഷമായി ബാധിക്കുക.ആഗ്നേയഗ്രന്ഥിയുടെ നീരുവീക്കമായ പാന്‍ക്രിയാറ്റൈറ്റിസ് ആണ് മനുഷ്യനെ വേദനിപ്പിക്കുന്ന അസുഖങ്ങളില്‍ ഒന്നാമനെന്നാണ് വയ്പ്പ്. (പ്രസവവേദനയാണെന്നും ഒരു പക്ഷമുണ്ട് 😉 അതികഠിനമായ വയറ് വേദനയായിട്ടാണ് ഇത് വരുന്നത്. രൂക്ഷമായ ദഹനശേഷിയുള്ള രസങ്ങള്‍ പലതും അടങ്ങിയ ഒരു ചെപ്പാണ് ആഗ്നേയഗ്രന്ഥി. നീര്‍വീക്കം വരുന്നതോടെ ഈ ദഹനരസങ്ങള്‍ രക്തത്തിലേക്ക് ഒഴുകുന്നു, ശരീരത്തെ സ്വയം കാര്‍ന്നു തിന്നുന്ന അവസ്ഥ സംജാതമാകുന്നു. രക്തക്കുഴലോ മറ്റോ ഈ ദഹനരസത്തിന്റെ ഫലമായി ദ്രവിച്ചു പോയാല്‍ … സ്വാഹ!
ഞരമ്പുകളുടെ സ്വാഭാവിക പ്രവര്‍ത്തനത്തിനു വേണ്ടുന്ന ഒന്നാണ് ബി-വര്‍ഗ്ഗത്തിലുള്ള വൈറ്റമിനുകള്‍ . തയമീന്‍ (thiamine) ആണിതില്‍ മുഖ്യം. സ്ഥിരം കുടിയന്മാരില്‍ ആഹാരത്തിന്റെ കുറവിനാല്‍ ഈ ധാതു വേഗം കുറയുന്നു. സ്വാഭാവികമയും ഞരമ്പുകളുടെയും ചില മസ്തിഷ്കഭാഗങ്ങളുടെയും പ്രവര്‍ത്തന ശേഷി തകരാറിലാവുന്നു.
ഈ വക ഭീകരന്മാരുടെയൊക്കെ മേലെയാണ് മദ്യവും പുകവലി/മുറുക്കും ചേര്‍ന്നുണ്ടാക്കുന്ന ക്യാന്‍സര്‍ സാധ്യത. വായിലെയും തൊണ്ടയിലെയും അന്നനാളത്തിലെയും ആമാശയത്തിലെയും ചര്‍മ്മത്തെ സ്ഥിരമായ മദ്യവും പുകവലിയും ചേര്‍ന്ന് “ചൊറിയുന്നു”. ഈ irritation ക്യാന്‍സറിനു വഴിവയ്ക്കുകയും ചെയ്യുന്നു. മറ്റു പല ക്യാന്‍സറുകളുടെയും കാരകന്മാരിലൊന്ന് മദ്യമാണെങ്കിലും നേരിട്ടുള്ള ഒരു കാര്യ-കാരണബന്ധം പലതിലും തെളിയിക്കപ്പെട്ടിട്ടില്ല. എന്നാല്‍ കോശങ്ങള്‍ അനിയന്ത്രിതമായി പെരുകാന്‍ മദ്യത്തില്‍ നിന്നുമുണ്ടാകുന്ന ഉപ-രാസവസ്തുക്കള്‍ പരോക്ഷമായി പ്രോത്സാഹിപ്പിക്കുന്നുണ്ട് എന്ന് പഠനങ്ങളില്‍ വ്യക്തമാണ്.
‘അയ്യപ്പ’ബൈജുവിന്റെ ജാതകം
മിക്ക മാനസികരോഗങ്ങളേയും പോലെ മദ്യാസക്തിയും മനുഷ്യജനിതകത്തില്‍ വേരുകളുള്ള ഒരു രോഗാവസ്ഥയാണ്. സ്ഥിരം കുടിയന്മാരില്‍ ഏതാണ്ട് 10 – 15%ത്തോളം പേര്‍ മുഴുക്കുടിയന്മാരും മദ്യത്തിനടിമകളുമായി തീരുന്നുവെന്നാണ് കണക്ക്. മദ്യമുള്‍പ്പടെയുള്ള ലഹരികള്‍ ഉപയോഗിക്കുമ്പോള്‍ കിട്ടുന്ന ‘സുഖാനുഭൂതി’ ആളുകളില്‍ വ്യത്യസ്തമായിരിക്കും. അതിനു കാരണം, നേരത്തേ പറഞ്ഞ “ആനന്ദലഹരിയുടെ” മസ്തിഷ്ക മേഖലകളും പ്രവര്‍ത്തിക്കുന്നത് വ്യത്യസ്ത രീതിയിലാകുന്നതാണ് . അതിനും കാരണം ആ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കുന്ന ജീനുകളുടെ ഈഷദ് വ്യത്യാസവും. ഒരേ ജീന്‍ പകര്‍പ്പുകള്‍ പങ്കിടുന്ന ഇരട്ടക്കുട്ടികളിലെയും കുടുംബാംഗങ്ങളിലെയും പഠനങ്ങള്‍ കാണിക്കുന്നത് മദ്യപാനാസക്തി ജീനുകളിലൂടെ തലമുറകളിലേക്ക് കൈമാറപ്പെടുന്ന ഒരു അവസ്ഥയാണെന്നത്രെ. അതിവൈകാരികമായി (എടുത്തുചാട്ടം?) പ്രതികരിക്കുക, സാധാരണയില്‍ കവിഞ്ഞ അളവില്‍ മദ്യം കഴിച്ചാല്‍ മാത്രം ലഹരി തോന്നുക, പുകവലിയടക്കമുള്ള ലഹരികളോട് താല്പര്യം എന്നിങ്ങനെ ചില സ്വഭാവവിശേഷങ്ങളും ജനിതകതലത്തില്‍ മദ്യപാനപ്രവണതയുള്ളവരില്‍ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. പഠനങ്ങളെ ആറ്റിക്കുറുക്കിയാല്‍ മദ്യത്തിനടിപ്പെട്ട അച്ഛനോ അമ്മയ്ക്കോ ജനിക്കുന്ന കുട്ടിയും അനുകൂല സാഹചര്യങ്ങളില്‍ മദ്യത്തിനടിപ്പെടാനുള്ള സാധ്യത ഏതാണ്ട് 60 % ആണ് എന്ന് !
ദീര്‍ഘകാലം മദ്യമുപയോഗിക്കുന്നവരില്‍ മൂന്ന് പ്രധാന മാറ്റങ്ങള്‍ കാണപ്പെടാറുണ്ട് : 1. കരളില്‍ ആല്‍ക്കഹോള്‍ ദഹിപ്പിക്കുന്നതിന്റെ തോതിലുണ്ടാകുന്ന വര്‍ദ്ധന. മദ്യം ഇങ്ങനെ വേഗം ദഹിക്കുമ്പോള്‍ കുറഞ്ഞ അളവില്‍ തന്നെ കിക്ക് കിട്ടിയിരുന്ന ആദ്യനാളുകള്‍ക്ക് ശേഷം ക്രമേണ അളവ് കൂട്ടിയാലേ പഴയത് പോലുള്ള കിക്ക് കിട്ടൂ എന്നാവുന്നു. ഇത് പക്ഷേ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ അപ്രത്യക്ഷമാവുന്ന ഒരു പ്രതിഭാസമത്രെ. 2. മദ്യത്താല്‍ ഉത്തേജിതരോ നിസ്തേജിതരോ ആക്കപ്പെടുന്ന നാഡികള്‍ മദ്യപാനശീലങ്ങള്‍ക്കനുസൃതമായി സ്വയം മാറുന്നു. ആദ്യകാലത്ത് കുറഞ്ഞ അളവില്‍ ലഹരിയുടെ അനുഭവമുണ്ടായ നാഡികള്‍ക്ക് അതേ അവസ്ഥ ഉണ്ടാക്കാന്‍ ഉയര്‍ന്ന അളവില്‍ മദ്യം വേണ്ടിവരുന്നു. 3. മദ്യപന്റെ മാനസിക ഘടനയില്‍ വരുന്ന മാറ്റം കാരണം സാധാരണ അളവുകളില്‍ ‘വീശി’യാലൊന്നും പഴയ പോലെ ആടിക്കുഴച്ചിലോ സ്വഭാവമാറ്റങ്ങളോ വരുന്നില്ല എന്ന ഘട്ടമെത്തുന്നു. സ്വാഭാവികമായും മദ്യപാനം നിയന്ത്രിക്കുന്നതില്‍ അയാള്‍ പരാജയപ്പെടുകയും ചെയ്യുന്നു.
അമിതമദ്യപാനാസക്തി (Alcohol abuse) മദ്യത്തിനടിമപ്പെടലും (Alcohol dependence) തമ്മില്‍ വ്യത്യാസമുണ്ട്. ഒരാള്‍ മദ്യത്തിനടിമപ്പെടുക എന്നു പറയണമെങ്കില്‍ ചില ലക്ഷണങ്ങളുണ്ട്: മുന്‍പുപയോഗിച്ചിരുന്നതിലും ഉയര്‍ന്ന അളവിലും സമയത്തേക്കും മദ്യം ഉപയോഗിക്കുക, മദ്യം ഉപയോഗിക്കാതിരുന്നാല്‍ വിറയലും വിഭ്രാന്തിയും മറ്റു ലക്ഷണങ്ങളും കാണിക്കുക, മദ്യപാനം അനിയന്ത്രിതമാകുക, മദ്യപാനത്തെപറ്റിയും മദ്യം കിട്ടാനുള്ള വഴികളെപ്പറ്റിയുമൊക്കെ ആലോചിച്ച് അധികസമയവും ചെലവാക്കുക, മദ്യമുപയോഗിക്കുന്നതിനു വേണ്ടി ജീവിതത്തിലെ പല പ്രധാന സംഗതികളും മാറ്റിവയ്ക്കുക,തന്റെ മാനസിക/ശാരീരിക ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണം മദ്യമാണെന്നറിഞ്ഞിട്ടു പോലും മദ്യപാനം ഉപേക്ഷിക്കാന്‍ വയ്യായ്ക എന്നിവയാണ് പ്രധാനം. ഈ വക ലക്ഷണങ്ങള്‍ 12 മാസമോ അതില്‍ക്കൂടുതലോ ആയി അലട്ടുന്നവരെയാണ് വൈദ്യശാസ്ത്രം മദ്യത്തിനടിമപ്പെട്ടവര്‍ എന്ന് വിളിക്കുന്നത്. അമിതമദ്യപാനാസക്തരുടെ പ്രശ്നം ഇത്രയും രൂക്ഷമല്ല. അവരെ ചികിത്സിക്കാനും കുറച്ചുകൂടി എളുപ്പമാണ്.
സാധാരണ മദ്യപാനസംബന്ധിയായ മാനസിക പ്രശ്നങ്ങളുണ്ടോ എന്ന് വൈദ്യന്‍ പരീക്ഷിക്കുന്നത് ഡോ:ജോണ്‍ യൂവിംഗ് വികസിപ്പിച്ച ലളിതമായ 4 ചോദ്യങ്ങളിലൂടെയാണ് (CAGE questionnaire):
- നിങ്ങളുടെ ഇപ്പോഴത്തെ കുടിയുടെ അളവ് കുറയ്ക്കണം എന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?
- നിങ്ങളുടെ മദ്യപാനശീലത്തെ മറ്റുള്ളവര്‍ വിമര്‍ശിക്കുന്നത് നിങ്ങളെ അസ്വസ്ഥനാക്കിയിട്ടുണ്ടോ ?
- നിങ്ങളുടെ മദ്യപാനത്തെയോര്‍ത്ത് നിങ്ങള്‍ എപ്പോഴെങ്കിലും പശ്ചാത്തപിച്ചിട്ടുണ്ടോ ?
- കാലത്തെഴുന്നേറ്റാല്‍ പതിവ് ജോലികളാരംഭിക്കും മുന്‍പ് ‘ഉണര്‍വി’നായി ഒരു ഡ്രിങ്കെടുക്കണമെന്ന് തോന്നിയിട്ടുണ്ടോ ?
ഈ ചോദ്യങ്ങളില്‍ 2 എണ്ണത്തിനെങ്കിലും “അതേ” എന്നാണുത്തരമെങ്കില്‍ നിങ്ങള്‍ക്ക് അമിതമദ്യപാന സംബന്ധിയായ പ്രശ്നങ്ങളുണ്ട് എന്ന് പറയാം. അങ്ങനെയുള്ളവര്‍ കൂടുതല്‍ വിശദമായ ടെസ്റ്റുകള്‍ക്കും കൌണ്‍സലിങ്ങിനും വിധേയരാകുന്നതാവും നല്ലത്.
അമിതമദ്യപാനത്തെ മാനസിക രോഗാവസ്ഥയായിട്ടാണ് ചികിത്സിക്കാറ്. അതുകൊണ്ടു തന്നെ രോഗിയുടെ പരമാവധി സഹകരണം ഇതിനാവശ്യവുമുണ്ട്. ലഹരിയാല്‍ സ്വാധീനിക്കപ്പെടുന്ന നാഡീവ്യൂഹങ്ങളെ പഴയ അവസ്ഥയിലേക്ക് എത്തിക്കുകയെന്നത് എളുപ്പമല്ല. കടുത്ത കരള്‍ രോഗമോ നാഡീക്ഷയമോ ഒക്കെ വരുന്ന ആതുരാവസ്ഥയില്‍ മദ്യപാനശീലം കൈവിടാന്‍ രോഗി തയ്യാറായാല്‍ തന്നെയും അല്‍പ്പം ആരോഗ്യം വീണ്ടെടുക്കുന്നതോടെ പഴയ ശീലത്തിലേക്ക് തിരിച്ചു പോകും. ആല്‍ഡിഹൈഡ് ഡീഹൈഡ്രജിനേയ്സ് എന്ന രാസത്വരകത്തെ തടയുന്ന ഡൈസള്‍ഫിറാം (disulfiram) എന്ന മരുന്ന് രോഗിയുടെ സമ്മതത്തോടെ കൊടുക്കുന്നു. ഈ മരുന്ന് കഴിക്കുന്നയാള്‍ മദ്യപിച്ചാല്‍ ആല്‍ക്കഹോള്‍ ആല്‍ഡിഹൈഡ് ആയി ശരീരത്തില്‍ കെട്ടിക്കിടക്കാനിടവരുകയും തന്മൂലം രോഗിക്ക് കടുത്ത ഛര്‍ദ്ദിയും തലക്കറക്കവും അനുഭവപ്പെടുകയും ചെയ്യുന്നു. ഇത് അയാളെ കൂടുതല്‍ മദ്യപിക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കുമെന്നാണ് സിദ്ധാന്തം. ഇതിനു പാര്‍ശ്വഫലങ്ങളൊത്തിരിയുള്ളതിനാല്‍ ഇപ്പോള്‍ അപൂര്‍വ്വമായേ ഉപയോഗിക്കുന്നുള്ളൂ. മദ്യപാനം പെട്ടെന്ന് നിര്‍ത്തുമ്പോള്‍ ഉണ്ടാകുന്ന കൈവിറയല്‍, വിഭ്രാന്തി, ആകാംക്ഷ, ഡിപ്രഷന്‍ എന്നിവയ്ക്കാണ് പ്രധാനമായും മരുന്നുകള്‍ നല്‍കുക. എല്ലാറ്റിലും പ്രധാനം ഭാവിയില്‍ മദ്യപാനത്തിലേയ്ക്ക് വഴുതാനുള്ള സാഹചര്യങ്ങളെ എങ്ങനെ നേരിടാം എന്ന കൌണ്‍സലിങ്ങാണ്.മറ്റേതൊരു മാനസികരോഗവും പോലെ ബന്ധുമിത്രാദികളുടെ പൂര്‍ണസഹകരണമില്ലാതെ ഇത് ചികിത്സിക്കുക അസാധ്യമാണ് എന്നും നാമോര്‍ക്കേണ്ടതുണ്ട്.
താത്തയുടെ കവറും ആലിലക്കണ്ണനും
മെത്ഥില്‍ ആല്‍ക്കഹോള്‍ (Methyl Alcohol) അഥവാ മെത്ഥനോള്‍ ആണ് സര്‍ജ്ജിക്കല്‍ സ്പിരിറ്റ് എന്ന പേരില്‍ കിട്ടുന്ന, അണുനാശന/ശുചീകരണ ഉപയോഗങ്ങള്‍ക്കുള്ള സ്പിരിറ്റിന്റെ ഒരു ഘടകം . മെത്ഥില്‍ ആല്‍ക്കഹോള്‍ എത്ഥനോളിനേപ്പോലല്ല, മാരക വിഷമാണ് ജന്തുക്കളില്‍. പെയിന്റ് നിര്‍മ്മാണത്തിനും ശുചീകരണ ദ്രാവകങ്ങള്‍ക്കും പ്ലാസ്റ്റിക്കും പ്ലൈവുഡും നിര്‍മ്മിക്കാനുമൊക്കെ മെത്ഥനോള്‍ ഉപയോഗിക്കുന്നു.
വ്യാവസായികാടിസ്ഥാനത്തില്‍ സ്പിരിറ്റ് നിര്‍മ്മിക്കുമ്പോള്‍ അത് മദ്യമുണ്ടാക്കാനായി ഉപയോഗിക്കാതിരിക്കാന്‍ മെത്ഥില്‍ ആല്‍ക്കഹോള്‍ (methanol) അതില്‍ ചേര്‍ക്കുന്നു. ഈ ‘മെത്ഥിലേറ്റഡ് സ്പിരിറ്റാ’ണ് ചില അണ്ണന്മാര് കടത്തിക്കൊണ്ടുപോയി ചാരായത്തില്‍ ചേര്‍ക്കുന്നത്. മെത്ഥിലേറ്റ് ചെയ്തതാണെന്ന് അറിയാതെയാണ് ഇത് ചെയ്യുന്നതെങ്കിലും വില്‍ക്കുന്ന കവറ് താത്തമാര്‍ ഒടുക്കം ആളെകൊല്ലുന്നു. കവറ് താത്തമാര്‍ മാത്രമല്ല, വിദേശരാജ്യങ്ങളില്‍ ഈ സാധനം പാചകവാതകരൂപത്തില്‍ (sterno) കിട്ടുന്നതും ഇതുപോലെ ആളുകള്‍ വാറ്റിയടിക്കാറുണ്ട്. വലിയ അളവില്‍ അടിക്കുന്നവന്‍ ഭാഗ്യവാന്മാരാണ്: എളുപ്പം സിദ്ധികൂടും. ചെറിയ അളവില്‍ അടിക്കുന്നവന്റെ കണ്ണടിച്ചു പോവും, കരള്‍ വെന്തും !
മുന്‍പേ പറഞ്ഞ ആല്‍ക്കഹോള്‍ /ആല്‍ഡിഹൈഡ് ഡീഹൈഡ്രജനേയ്സ് എന്‍സൈമുകള്‍ തന്നെ ഈ മെത്ഥനോളിനെ ഫോര്‍മാല്‍ഡിഹൈഡും പിന്നെ ഫോര്‍മിക് ആസിഡും ആക്കും. രണ്ടും നല്ല തങ്കപ്പെട്ട സ്വഭാവക്കാര്‍ . ഞരമ്പുകളില്‍ നീര്‍ക്കെട്ടുണ്ടാക്കുകയെന്നതാണ് ഫലം. പ്രധാനമായും ഊര്‍ജ്ജോല്പ്പാദന പ്രക്രിയ വേഗം തകരാറിലാവാന്‍ സാധ്യതയുള്ള കണ്ണിന്റെ നാഡീനാരുകളില്‍ . വ്യാജനടിച്ച് ആലിലക്കണ്ണനാഹറത് ഇപ്പടി താന്‍.
മെത്ഥനോളിനെ ആല്‍ഡിഹൈഡ് രൂപമാകുന്നതില്‍ നിന്ന് തടയുന്നതാണ് ചികിത്സയുടെ മര്‍മ്മം. അതിനു നല്ല മദ്യത്തിലടങ്ങിയ എഥനോള്‍ തന്നെ രോഗിക്ക് കൊടുക്കും. വ്യാജമദ്യദുരന്തം ഉണ്ടായാല്‍ മെഡിക്കല്‍ കോളെജ് കാഷ്വാല്‍റ്റിയിലെ കൂട്ടപ്പെരളിക്കിടയില്‍ ഇത്തിരി ഒറിജിനല്‍ അടിക്കാന്‍ ഓടി വന്ന് കിടക്കുന്ന വേന്ദ്രന്മാരുമുണ്ട് ! (ഇപ്പോ fomepizole എന്ന മരുന്നും ലഭ്യമാണ്.)
മദ്യപാനപ്പിറ്റേന്നത്തെ “ഹാംഗ് ഓവര്‍ ”
[എഡിറ്റ്] മദ്യപാനത്തിനു ശേഷമുള്ള “ഹാംഗ് ഓവറി”നെക്കുറിച്ച് പലരും കമന്റുകളില്‍ സംശയം ചോദിച്ചതിനാല്‍ ഒരു ചെറു കൂട്ടിച്ചേര്‍ക്കല്‍ ഇവിടെ:
മദ്യത്തിന്റെ ആദ്യഘട്ട ദഹനത്തില്‍ ഉണ്ടാകുന്ന ആല്‍ഡിഹൈഡ് ആണ് ഹാംഗ് ഓവറിനു പ്രധാനകാരണം എന്ന് മുകളില്‍ പറഞ്ഞു. ഇവയെ രണ്ടാംഘട്ട ദഹനത്തിനു വിധേയമാക്കാന്‍ കരള്‍ കൂടുതല്‍ സമയമെടുക്കുന്നു. വിശേഷിച്ച് വലിയ അളവില്‍ മദ്യപിക്കുമ്പോള്‍ (ഇത് വീശുന്നവന്റെ ശാരീരികപ്രകൃതി പോലിരിക്കും). ആല്‍ക്കഹോള്‍ മുഴുവനും രക്തത്തിലേക്ക് ആഗിരണം ചെയ്തുകഴിഞ്ഞാലും ആല്‍ഡിഹൈഡ് ഏതാണ്ട് 6-10 മണിക്കൂറോളം രക്തത്തില്‍ ഉയര്‍ന്നുതന്നെ നില്‍ക്കുന്നു. ആല്‍ഡിഹൈഡ് ആണ് തലക്കനം, തലക്കറക്കം,ഓക്കാനം എന്നിവ ഉണ്ടാക്കുന്നതില്‍ മുന്‍പന്‍. ആല്‍ഡിഹൈഡോളം തന്നെ പ്രധാനമായ മറ്റൊരു കാരണം ആല്‍ക്കഹോള്‍ ഉണ്ടാക്കുന്ന നിര്‍ജ്ജലീകരണമാണ് (dehydration). രക്തത്തിലെ വെള്ളവും ലവണങ്ങളും മൂത്രമായി നഷ്ടപ്പെടാനും ആല്‍ക്കഹോള്‍ കാരണമാകുന്നു. (മൂത്രം ഒഴിച്ചു കളഞ്ഞില്ല എന്നു വച്ച് ഇതു സംഭവിക്കാതിരിക്കില്ല കേട്ടോ; ആ വെള്ളം വൃക്കയിലെ ട്യൂബ്യൂളുകളിലും മൂത്രസഞ്ചിയിലുമായി നഷ്ടപ്പെട്ടാലും ഇതു തന്നെ അവസ്ഥ)
മദ്യങ്ങള്‍ വാറ്റുമ്പോള്‍ ഉണ്ടാകുന്ന ടാനിനുകളും മറ്റ് അശുദ്ധപദാര്‍ത്ഥങ്ങളും ഹാംഗോവറുകള്‍ക്ക് ഒരു കാരണമാണ്. കണ്‍ജീനേഴ്സ് എന്ന് വിളിക്കപ്പെടുന്ന ഇവ വര്‍ഷങ്ങള്‍ പഴക്കിയെടുത്ത വാറ്റു മദ്യങ്ങളിലാണ് കൂടുതല്‍ . പല മദ്യങ്ങള്‍ മിക്സ് ചെയ്തു കഴിക്കുമ്പോള്‍ ഇങ്ങനെയുള്ള പലതരം ‘അശുദ്ധ’ പദാര്‍ത്ഥങ്ങളും കലര്‍ന്ന് ഉള്ളില്‍ പോകുന്നതിനാലാവാം, ‘കെട്ടും’ കൂടുതലായിക്കാണുന്നത്. ഗ്ലൂട്ടമീന്‍ എന്ന നാഡീരസം ഉണര്‍വ്വിനു സഹായിക്കുന്ന മസ്തിഷ്ക രാസവസ്തുവാണ്. ഗ്ലൂട്ടമീന്റെ മസ്തിഷ്കത്തിലെ അളവ് മദ്യപാനസമയത്ത് താഴ്ന്നിരിക്കുകയും മദ്യത്തിന്റെ നേരിട്ടുള്ള “മന്ദിപ്പിക്കലി”ന്റെ ഇഫക്റ്റ് പോയാല്‍ ഉയരുകയും ചെയ്യുന്നു. ഉറക്കത്തെയാണ് ഇത് ബാധിക്കുക. വെള്ളമടികഴിഞ്ഞുള്ള ഉറക്കം പലപ്പോഴും “മുറിഞ്ഞ് മുറിഞ്ഞ്” ആണ് സംഭവിക്കുക – REM stage ഉറക്കം ശരിയാകുന്നില്ല, മൊത്തത്തിലുള്ള ഉറക്കസ്റ്റേജുകളുടെ ക്രമവും തെറ്റുന്നു. ഇവയൊക്കെക്കൂടിച്ചേര്‍ന്നാണ് “ഹാംഗ് ഓവറി”നു രൂപം നല്‍കുക.
ഹാംഗ് ഓവര്‍ സമയത്ത് രക്തത്തില്‍ ആല്‍ക്കഹോളിന്റെ അളവ് തീരെ താഴ്ന്നുതുടങ്ങും. കാരണം ആല്‍ക്കഹോള്‍ ഏതാണ്ട് മുഴുവനും തന്നെ ആദ്യഘട്ട ദഹനം കഴിഞ്ഞ് ആല്‍ഡിഹൈഡ് ആയിട്ടുണ്ടാവും. അപ്പോള്‍ ആല്‍ക്കഹോളിന്റെ ആഗിരണം തടയുമെന്ന് വിചാരിച്ച് തൈരോ കരിഞ്ഞ ബ്രെഡ്ഡോ പാലോ കുടിപ്പിച്ചാലൊന്നും പ്രയോജനമില്ല. ആല്‍ഡിഹൈഡ് ഉണ്ടാക്കുന്ന “രക്തക്കുഴല്‍ വികാസം” മൂലം വരുന്ന തലവേദനയെ തടയാന്‍ കാപ്പി ഒരു മറുമരുന്നാണ്. എങ്കിലും കാപ്പി ആല്‍ക്കഹോളിനെ പോലെത്തന്നെ ശരീരജലാംശം കുറയ്ക്കുന്നു.
“കെട്ട്” ഇറങ്ങാന്‍ ശാസ്ത്രീയമായി സാധുതയുള്ള ചില സാധനങ്ങള്‍ ഇവയാണ് :
1.ഏറ്റവും നല്ല മരുന്ന്, വിശ്രമവും, ഉറക്കവും തന്നെയാണ്.
2.പഴച്ചാര്‍ , ഓറഞ്ച് , വാഴപ്പഴം – ഇവയില്‍ പൊട്ടാഷ്യവും മറ്റ് ലവണങ്ങളും ഉള്ളതിനാല്‍ ലവണനഷ്ടം നികത്താം .
3. വെള്ളമടിപ്പിറ്റേന്ന് മുട്ട, തൈര്, പാല് എന്നിവ കഴിക്കുന്നത് – ഇതിലെ സിസ്റ്റീന്‍ എന്ന അമിനോ അമ്ലം ഗ്ലൂട്ടാത്തയോണ്‍ എന്ന മാംസ്യം നിര്‍മ്മിക്കാന്‍ ആവശ്യമുണ്ട്. കരളിന് ആല്‍ഡിഹൈഡിനെ ദഹിപ്പിക്കുവാന്‍ ആവശ്യമുള്ളതാണ് ഗ്ലൂട്ടാത്തയോണ്‍ . എന്നാല്‍ ഈ ‘ഒറ്റമൂലി’ക്ക് പ്രവര്‍ത്തിച്ചു വരാന്‍ സമയമൊത്തിരി എടുക്കും. (മദ്യപാനികള്‍ക്കുള്ള ചില ടിപ്പുകള്‍ താഴെകൊടുത്തിട്ടുള്ളത് കൂടി നോക്കുക)
ഇത്രവായിച്ചിട്ടും ‘കണ്ട്രോള് ’ കിട്ടാത്തവര്‍ക്കായ് ചില മദ്യപാന ടിപ്പുകള്‍
(‘വനിത’ സ്റ്റൈലില്)
മദ്യപാനം മിതമായി മാത്രം: പുരുഷന്മാരില്‍ പ്രതിദിനം 2 ഡ്രിങ്കും സ്ത്രീകള്‍ക്ക് 1 ഡ്രിങ്കും ആണ് പഠനങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന പരിധി. രണ്ടാഴ്ച അടിക്കാതിരുന്നിട്ട് എല്ലാ ദിവസത്തേം കൂടി ക്വോട്ടാ ഒറ്റയിരുപ്പിനു അടിക്കുന്ന ആ നമ്പരുണ്ടല്ലോ, അത് കൈയ്യീ വച്ചേരണ്ണാ.പബ്ലിക്കായി അടിച്ചാല്‍ അയ്യപ്പന്‍വിളക്കും വില്ലടിച്ചാമ്പാട്ടും കഴിച്ചിട്ടേ ഇറങ്ങൂ എന്നുറപ്പുള്ളവര്‍ കുടിക്കുമ്പോള്‍ ആഹാരം കൂടെ കഴിക്കുക. ആഹാരം വയറ്റിലെ ആല്‍ക്കഹോളിന്റെ ആഗിരണം പതുക്കെയാക്കുന്നു. മാംസ്യം(പ്രോട്ടീന്‍) കൂടുതലുള്ള ആഹാരമായാല്‍ നല്ലത് : മാംസമോ കപ്പലണ്ടിയോ ഒക്കെ.
ഒരേ വീര്‍പ്പിനിരുന്ന് അടിക്കാതിരിക്കുക. ഡ്രിങ്കുകള്‍ക്കിടയില്‍ ഇടവേളകള്‍ നല്‍കുക. ആ ഗ്യാപ്പില്‍ ആഹാരമോ ജ്യൂസോ കഴിക്കാവുന്നതാണ്. രക്തത്തിലെ മദ്യത്തിന്റെ അളവ് താഴാന്‍ ഇടവേളകള്‍ ഉപകരിക്കും. മാത്രവുമല്ല, പിറ്റേദിവസം കാലത്തുണ്ടാകാന്‍ സാധ്യതയുള്ള തലവേദന, ഓക്കാനം എന്നിവയ്ക്ക് ഒരു കാരണം ശരീര ജലാംശം കുറയുന്നതാണ്. ഇത് ഒരു പരിധിവരെ ഒഴിവാക്കാനും ഡ്രിങ്കുകള്‍ക്കിടയില്‍ മറ്റു ലഹരിരഹിതപാനീയങ്ങള്‍ കഴിക്കുന്നതുകൊണ്ട് സാധിക്കും.
പാര്‍ട്ടികള്‍ക്കും ഒത്തുചേരലുകള്‍ക്കുമൊക്കെ മദ്യപിക്കുമ്പോള്‍ പലപ്പോഴും ഫിറ്റാണോ അല്ലയോ എന്നൊന്നും സ്വയം അറിയാന്‍ പലര്‍ക്കും പറ്റാറില്ല. ഒരു സ്ഥലത്ത് തന്നെയിരുന്ന് മദ്യപിക്കാതെ ഇടയ്ക്ക് എഴുന്നേറ്റ് നടക്കുക എന്നത് അതിനൊരു പോംവഴിയാണ്. നടപ്പിലും കൈകാലുകളുടെ ചലനങ്ങളിലുമൊക്കെയുള്ള മാറ്റങ്ങള്‍ അറിയാന്‍ ഇതുപകരിക്കും.
‘കെട്ട്’ ഇറങ്ങാന്‍ തൈര് കുടിപ്പിക്കുക, തലയിലൂടെ വെള്ളമൊഴിക്കുക, കാപ്പി കുടിപ്പിക്കുക തുടങ്ങിയ പല വിദ്യകളും പല നാട്ടുകാര്‍ പരീക്ഷിക്കാറുണ്ട്. വിശ്വാസങ്ങള്‍ എന്നല്ലാതെ അവയില്‍ യാഥാര്‍ത്ഥ്യം ഒന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. ആല്‍ക്കഹോളിന്റെ രക്ത അളവും അതിനെ “ദഹിപ്പിക്കുന്ന”തിന്റെ തോതും അനുസരിച്ചാണ് ലഹരിയുടെ ഇഫക്റ്റ് കുറഞ്ഞു വരുന്നത്. ബാക്കിയെല്ലാം പടം! (തൈരിനും പാലിനും ലഹരി ഇറക്കാന്‍ കഴിവില്ലെങ്കിലും ഹാംഗ് ഓവര്‍ മാറ്റാന്‍ കഴിവുണ്ട്.)
നിങ്ങള്‍ മദ്യപിക്കുമ്പോള്‍ ആ അന്തരീക്ഷമാണ് മദ്യത്തിന്റെ ഇഫക്റ്റുകളെ എറ്റവും നന്നായി സ്വാധീനിക്കുക. സന്തോഷം നിറഞ്ഞ/ആഘോഷ വേളകളിലെ മദ്യപാനം (തല്‍ക്കാലത്തേയ്ക്കാണെങ്കില്‍ പോലും) ആഹ്ലാദം കൂട്ടുകയും ഊര്‍ജ്ജസ്വലരാക്കുകയും ചെയ്യുമ്പോള്‍ ദു:ഖം നിറഞ്ഞ അന്തരീക്ഷത്തിലെ മദ്യപാനം , ആ സങ്കടം വര്‍ധിപ്പിക്കുന്നതായാണ് പൊതുവേ നിരീക്ഷിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് ദു:ഖിതരേ, വെള്ളമടിച്ച് ദു:ഖം മറക്കാമെന്ന് വിചാരിച്ച് കാശ് കളയണ്ട.
ഏതെങ്കിലുമൊക്കെ രോഗങ്ങള്‍ക്ക് മരുന്നു കഴിക്കുന്നവര്‍ കഴിവതും മദ്യം ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. മിക്ക മരുന്നുകളും കരളിലാണ് അവസാനമായി ചയാപചയാപ്രക്രിയകളിലൂടെ ദഹിപ്പിക്കപ്പെടുക. ഇതിനു സഹായിക്കുന്ന രാസത്വരകങ്ങളെ മദ്യം പലവിധത്തില്‍ സ്വാധീനിക്കാമെന്നതിനാല്‍ വളരെയധികം സൂക്ഷിക്കേണ്ടതുണ്ട്.
അധികമായാല്‍ …എന്നല്ല, അല്പമായാല്‍ തന്നെ വിഷമാണ് ഈ ‘അമൃത്’. നിരോധനവും ‘കിട്ടാക്കനി’ ആക്കലുമല്ല ഉത്തരവാദിത്വത്തോടെയുള്ള ആസ്വാദനമാണ് പ്രായോഗികമായിട്ടുള്ളത്.
മാംസാഹാരം ശാസ്ത്രത്തിന്റെ ഉരകല്ലില്‍
പരിണാമത്തിന്റെ പലഘട്ടങ്ങളിലായി ആള്‍ക്കുരങ്ങിനോട് സാദൃശ്യമുള്ള, സസ്യാഹാരികളായ പൂര്‍വികരില്‍ നിന്നും വഴിപിരിഞ്ഞ മനുഷ്യന്‍ ഏതാണ്ട് 2 ദശലക്ഷം വര്‍ഷത്തോളം സര്‍വ്വഭക്ഷകമായ (omnivorous) ജീവിതമാണ് ജീവിച്ചത് . പല്ലുകളുടെയും ആമാശയത്തിന്റെയുമൊക്കെ ഘടനയും ദഹനരസങ്ങളുടെ പ്രത്യേകതകളും വച്ച് നോക്കുമ്പോള്‍ ആധുനിക മനുഷ്യന്‍ ഒരു പരിപൂര്‍ണ്ണ മാംസഭുക്കോ പരിപൂര്‍ണ്ണ സസ്യഭുക്കോ അല്ല. രണ്ടുതരം ആഹാരത്തിനെയും കൈകാര്യം ചെയ്യാന്‍ പറ്റിയ ജൈവഘടനയാണ് മനുഷ്യ ശരീരത്തിനുള്ളത്.
പൊതുവില്‍ പ്രോട്ടീനുകളുടെയും രക്തവൃദ്ധിക്കാവശ്യമായ ഇരുമ്പ്, കാല്‍ഷ്യം, ഫോസ്ഫറസ്, ഏ, ബി, ഡി വൈറ്റമിനുകള്‍ തുടങ്ങിയ ധാതുക്കളുടെയും മികച്ച അനുപാതമാണ് മാംസാഹാരത്തിലുള്ളത്. കുറഞ്ഞ അളവ് മാംസത്തില്‍ നിന്നു തന്നെ സസ്യാഹാരത്തേക്കാള്‍ ആനുപാതികമായി കൂടുതല്‍ അവശ്യ പോഷകങ്ങള്‍ ലഭിക്കുന്നു എന്നതാണ് മാംസാഹാരത്തിന്റെ പ്രധാന മേന്മ .ഇത് പോഷകാഹാരക്കുറവ് നേരിടുന്ന ജനവിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം ഒരനുഗ്രഹമാകേണ്ടതാണ് .
നെത്തോലിയും ചൂരയും ചാളയും അടക്കമുള്ള മത്സ്യങ്ങളില്‍ നിന്നും EPAയും DHAയും സമൃദ്ധമായി ലഭിക്കുന്നു.ഹൃദ്രോഗത്തെ ചെറുക്കുന്നതില്‍ ഒരു സുപ്രധാന റോള്‍ വഹിക്കുന്ന ആല്ഫാ ലിനോലെനിക് (ALA), ഐക്കോസാ പെന്റനോയിക് (EPA), ഡോക്കോസാ ഹെക്സനോയിക് (DHA) എന്നീ മൂന്ന് ഫാറ്റീ ആസിഡുകളാണ് ഒമേഗാ-3-ഫാറ്റീ ആസിഡുകളെന്ന് വിളിക്കപ്പെടുന്ന അവശ്യ കൊഴുപ്പുകള്‍ . മത്സ്യം കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവുമധികം ഭക്ഷിക്കപ്പെടുന്ന മാംസം പന്നിയുടേതാണ് (41%). താരതമ്യേന ഉയര്‍ന്ന പൂരിതകൊഴുപ്പിന്റെ പേരില്‍ പഴികേള്‍ക്കാറുണ്ടെങ്കിലും പന്നിമാംസത്തിന്റെ തൊലിക്കടിയിലെ കൊഴുപ്പുകളഞ്ഞ് കിട്ടുന്ന ലീന്‍ പോര്‍ക്കില്‍ കോഴിയിറച്ചിയിലുള്ളത്ര കൊഴുപ്പേ ഉള്ളൂ എന്ന് പലര്‍ക്കും അറിയില്ല. നല്ല അളവുകളില്‍ തയമീന്‍, നിയാസിന്‍ തുടങ്ങിയ വൈറ്റമിനുകളും മറ്റ് ധാതുക്കളുമുണ്ട്. എളുപ്പം ദഹിക്കുന്ന പ്രോട്ടീനുകളാല്‍ സമ്പന്നമാണ് പക്ഷിയിറച്ചികള്‍ . പൂരിത കൊഴുപ്പിന്റെ അളവ് മാട്ടിറച്ചിയേക്കാള്‍ കുറവും. പക്ഷിയിറച്ചിയുടെ വിശേഷിച്ച് കോഴിയിറച്ചിയുടെ കൊഴുപ്പിന്റെ ഒട്ടുമുക്കാലും അടങ്ങിയിരിക്കുന്നത് അതിന്റെ തൊലിയിലായതിനാല്‍ അതു നീക്കം ചെയ്യുന്നതിലൂടെ തന്നെ മാംസാഹാരത്തിലൂടെ അമിത കൊഴുപ്പ് ഉള്ളിലെത്തുന്നത് തടയാം.
മാംസം,പാല്‍,മുട്ട എന്നിവയിലെ പ്രോട്ടീനുകളില്‍ സമൃദ്ധമായി കാണപ്പെടുന്ന ട്രിപ്റ്റൊഫാന്‍ എന്ന അമിനോ അമ്ലം ശരീരത്തിലെത്തുമ്പോള്‍ സീറട്ടോണിന്‍ എന്ന രാസവസ്തുവിന്റെ നിര്‍മ്മാണത്തിനായി ഉപയോഗിക്കപ്പെടും. നമ്മുടെ മസ്തിഷ്കത്തെ ശാന്തമാക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നത് സീറട്ടോണിനാണ്. ഇങ്ങനെ നോക്കുമ്പോള്‍ ഡിപ്രഷന്‍, മാനിയ,ഹൈപ്പോമാനിയ തുടങ്ങിയ മൂഡ് സംബന്ധിയായ മാനസികരോഗമുള്ളവര്‍ക്ക് മാംസാഹാരം ഗുണകരമായാണ് ഫലിക്കുക ! (“മൃഗവാസനാ-തിയറി”ക്കാര്‍ ഈ കെമിസ്ട്രി ഓര്‍ക്കുക.)
മാംസാഹാരവും ആരോഗ്യപ്രശ്നങ്ങളും
മിതമായ അളവിലും ശരിയായ പാചകത്തിലൂടെയും ഉപയോഗിച്ചാല്‍ മാംസാഹാരം പ്രശ്നങ്ങളൊന്നും ഉണ്ടാക്കുന്നതായി ആധുനികശാസ്ത്രം കണ്ടെത്തിയിട്ടില്ല. മാംസാഹാരത്തിനോടൊപ്പം ഉള്ളില്‍ ചെല്ലുന്ന ഉയര്‍ന്ന അളവിലെ കൊഴുപ്പാണ് ഹൃദ്രോഗത്തിനും ചിലതരം (വന്‍ കുടല്‍, പ്രോസ്റ്റേറ്റ് ഗ്രന്ഥി) കാന്‍സറുകള്‍ക്കും മാംസാഹാരവുമായുള്ള ബന്ധത്തിനു കാരണമെന്നു വളരെ മുന്‍പേ കണ്ടെത്തിയിട്ടുണ്ടു താനും. ഇതില്‍ തന്നെ ബീഫ്, ഉണക്കിയതും ഉപ്പിലിട്ടതുമായ മാംസം, പുകയടിപ്പിച്ച് ഉണക്കുന്ന മാംസം എന്നിവയാണ് കാന്‍സറുമായി നേരിട്ട് കാര്യകാരണബന്ധം സ്ഥാപിക്കപ്പെട്ടിട്ടുള്ള വകഭേദങ്ങള്‍ . ബീഫ് അവശ്യപ്രോട്ടീനുകളാല്‍ സമ്പന്നമെങ്കിലും ഉയര്‍ന്ന പൂരിതകൊഴുപ്പുകാരണം നമ്മുടെ രക്തക്കൊളസ്റ്റ്രോള്‍ വര്‍ധിപ്പിക്കുന്നു, ഹൃദ്രോഗസാധ്യതയും. എന്നാല്‍ വളരെ ഉയര്‍ന്ന അളവില്‍ (ദിവസം 80 -100ഗ്രാമില്‍ കൂടുതല്‍ ) ബീഫ് കഴിച്ചിരുന്നവരിലാണ് ഉയര്‍ന്ന കാന്‍സര്‍ സാധ്യത പഠനങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ തന്നെ, ബീഫിനോടൊപ്പം മത്സ്യവും ഫൈബര്‍ ധാരാളമുള്ള ധാന്യങ്ങളും കഴിച്ചിരുന്നവരില്‍ കാന്‍സര്‍ സാധ്യത സാധാരണയിലും കുറവായി കണ്ടിട്ടുണ്ട്. മാംസവും പഴങ്ങളും സസ്യാഹാരവുമൊക്കെ ഇടകലര്‍ത്തിയുപയോഗിക്കുന്ന മിശ്രഭക്ഷണക്കാരില്‍ ഈ സാധ്യതകള്‍ പിന്നെയും കുറയുന്നു.
മാംസാഹാരത്തെപ്പറ്റിയുള്ള ഏറ്റവും വലിയ പരാതികളിലൊന്ന് വിരകളും പരാദജീവികളും മനുഷ്യനിലേയ്ക്ക് സംക്രമിക്കാന്‍ അവ കാരണമാകുമെന്നതാണ്. പന്നിയിലും മാടുകളിലും മറ്റും പൂര്‍ണ്ണമായോ ഭാഗികമായോ ജീവചക്രം പൂര്‍ത്തിയാക്കുന്ന ചില വിരകള്‍ ഉണ്ടെന്നത് വാസ്തവമാണ്. പക്ഷിയിറച്ചിയിലൂടെയും ചില വൈറല്‍ രോഗങ്ങള്‍ പടരാം. മാംസാഹാരം പൊതുവിലും, മാട്ടിറച്ചി വിശേഷിച്ചും ബാക്റ്റീരിയകളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
എന്നാല്‍ അവ രോഗമുണ്ടാക്കുന്നത് ശരിക്ക് പാകം ചെയ്യാതെയും മറ്റും ഉപയോഗിക്കുമ്പോഴാണ്. അതും അപൂര്‍വ സന്ദര്‍ഭങ്ങളില്‍ മാത്രം. ഇതേ പ്രശ്നം കാണിക്കുന്ന അനവധി സസ്യങ്ങളുമുണ്ട് എന്നത് ഇതിനെ പെരുപ്പിച്ച് കാണിക്കുന്നവര്‍ സൗകര്യപൂര്‍വം മറച്ചുപിടിക്കുന്നു. ഉദാഹരണത്തിനു സാധാരണ ഉപയോഗിക്കുന്ന ബീന്‍സ്, കാബേജ്, പയറ് തുടങ്ങിയവയിലൊക്കെ ഈവക ബാക്റ്റീരിയകള്‍ ധാരാളമായി വളരുകയും പൊതുജനാരോഗ്യ പ്രശ്നങ്ങള്‍ക്ക് വഴിതെളിക്കുകയും ചെയ്യുന്നുണ്ട്. സാല്‍മണെല്ല പോലുള്ള സര്‍വ്വവ്യാപിയായി കാണുന്ന ബാക്റ്റീരിയ സസ്യാഹാരം വഴിയാണ് അധികവും മനുഷ്യനില്‍ വയറിളക്കവും ആമാശയ രോഗങ്ങളുമുണ്ടാക്കുന്നത്. ( ഈ പോസ്റ്റ് കൂടി ഇതോടുചേര്‍ത്ത് വായിക്കാം.)
കന്നുകാലി വളര്‍ച്ച ത്വരിതപ്പെടുത്താനുപയോഗിക്കുന്ന ഹോര്‍മോണുകള്‍ മാംസത്തിലൂടെ നമ്മുടെ ശരീരത്തിലുമെത്തി അപകടമുണ്ടാക്കുന്നുവെന്ന് ഏറെ പ്രചാരണങ്ങള്‍ നടക്കുന്നുണ്ടെങ്കിലും പഠനങ്ങളൊന്നും തന്നെ ഈ വാദം തെളിയിച്ചിട്ടില്ല. ഹോര്‍മോണ്‍ കുത്തിവച്ച ബ്രോയ്ലര്‍ കോഴിതിന്നാല്‍ പെണ്‍കുട്ടികളില്‍ ഹോര്‍മോണ്‍പ്രശ്നങ്ങള്‍ ഉണ്ടാവും എന്ന്‍ ചില ആരോഗ്യമാസികകളില്‍ പോലും എഴുതിക്കണ്ടിട്ടുണ്ട്. ഇതിനെ സംബന്ധിച്ച് 1950കളുടെ അവസാനം മുതല്‍ പഠനങ്ങള്‍ നടക്കുന്നു. കുത്തിവയ്ക്കപ്പെട്ട മൃഗങ്ങളിലെ ഹോര്‍മോണുകള്‍ അവയുടെ മാംസത്തില്‍ സാന്ദ്രീകരിക്കുന്നില്ല എന്നതാണ് സത്യം. മാംസാഹാരത്തിലൂടെ പ്രകൃത്യാ ഉള്ളതോ കൃത്രിമമായതോ ആയ ഒരു ഹോര്‍മോണും ഹാനികരമായ അളവുകളില്‍ നമ്മുടെ ഉള്ളിലെത്തുന്നതായി പഠനങ്ങള്‍ ഇതുവരെ തെളിയിച്ചിട്ടില്ല. ഹോര്‍മോണ്‍ കുത്തിവച്ചുവളര്‍ത്തുന്ന മാടിന്റെ മാംസത്തില്‍ ഉള്ള ഹോര്‍മോണ്‍ നിലയേക്കാള്‍ എത്രയോ ഇരട്ടി ഹോര്‍മോണ്‍ നമ്മള്‍ സ്ഥിരമായി കഴിക്കുന്ന പല ആഹാരത്തിലുണ്ട് . ഉദാഹരണത്തിന് ഒരു ഗ്ലാസ് പശുവിന്‍ പാലില്‍ 250ഗ്രാം മാട്ടിറച്ചിയിലുള്ളതിനേക്കാള്‍ ഒന്‍പതിരട്ടി ഈസ്ട്രജന്‍ ഹോര്‍മോണുണ്ട്. മനുഷ്യ ശരീരത്തിലാകട്ടെ ഇതിന്റെ പതിനായിരം മുതല്‍ ഒരു കോടിയിരട്ടിവരെ സ്റ്റീറോയ്ഡ് ഹോര്‍മോണുകള്‍ പ്രകൃത്യാതന്നെ ഉല്പാദിപ്പിക്കപ്പെടാറുണ്ട് – കുട്ടികളില്‍ പോലും!
അപ്പോള്‍ ആത്യന്തികമായി പറയാവുന്നത് ഇത്രമാത്രം : ശുചിയായ പരിതസ്ഥിതിയില്‍ വളര്‍ത്തി, ശരിയായി പാകം ചെയ്തെടുത്താല്‍ മാംസാഹാരവും സസ്യാഹാരവുമൊക്കെ സുരക്ഷിതം തന്നെയാണ്. അതില്‍ ഉച്ചനീചത്വങ്ങള്‍ കാട്ടേണ്ട കാര്യമില്ല.
മാംസാഹാരത്തിന്റെ ഭാരതീയ രാഷ്ട്രീയം
നദീതീരത്തും പുല്‍മേടുകളിലും താഴ്വരകളിലുമൊക്കെയായി വികസിച്ച ഏതാണ്ടെല്ലാ സംസ്കാരങ്ങളും ഫലമൂലാദികള്‍ക്കും ധാന്യങ്ങള്‍ക്കുമൊപ്പം മൃഗമാംസവും ഭക്ഷണമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ ആദ്യ സംസ്കൃതികളായ ഹാരപ്പാ-മൊഹേന്‍ ജൊദാരോയും പിന്നീട് വന്ന ആര്യന്മാരുടെ വൈദിക സംസ്കൃതിയും ഒന്നും ഇതില്‍ നിന്ന് വിഭിന്നമല്ല.
ഭാരതത്തിന്റെ ആദ്യ മതങ്ങളിലൊന്നായ വൈദികമതത്തിന്റെ സംഹിതകളിലും പുരാണങ്ങളിലും തന്നെയുണ്ട് മാംസാഹാരത്തിന്റെ ഉപയോഗത്തെക്കുറിച്ചുള്ള ധാരാളം ഉദാഹരണങ്ങള്‍ :
ആര്യന്മാരുടെ മതഗ്രന്ഥമായ വേദങ്ങളിലും മനുസ്മൃതിയിലും ശതപഥബ്രാഹ്മണം പോലുള്ള പ്രമാണങ്ങളിലുമൊക്കെ യാഗവുമായി ബന്ധപ്പെട്ട് ദേവകള്‍ക്കായി ബലിനല്‍കിയ മൃഗത്തിന്റെ മാംസം ആഹാരമാക്കാന്‍ വിധിയുണ്ട്. ഋഗ്വേദത്തില്‍ അശ്വമേധത്തെക്കുറിച്ചു വിവരിക്കുന്ന ഭാഗം (ഒന്നാം മണ്ഡലം,അധ്യായം22) പ്രാചീനഭാരത സംസ്കൃതിയില്‍ നിലനിന്നിരുന്ന മൃഗബലിയെ മാത്രമല്ല കാണിച്ചുതരുന്നത്, പുരോഹിതര്‍ പോലും മാംസാഹാരം ഉപയോഗിച്ചിരുന്നു എന്നുകൂടിയാണ്. ബലിനല്‍കുന്ന കുതിരയ്ക്കുപുറമേ 609 മൃഗങ്ങളേക്കൂടി ബലികഴിക്കുന്നതിനായി ഉപയോഗിക്കുന്നതിനേക്കുറിച്ച് യജുര്‍വേദത്തില്‍ വിശദീകരണമുണ്ട്.
വൈദിക നിയമങ്ങളുടെ ശേഖരമായ മനുസ്മൃതിയില്‍ പുരോഹിതന്മാര്‍ക്കടക്കം കഴിക്കാവുന്നതും കഴിക്കാന്‍ പാടില്ലാത്തതുമായ മാംസങ്ങളെപ്പറ്റി പറയുന്നു: മുള്ളന്‍ പന്നി, ആമ, ഉടുമ്പ്, കാണ്ടാമൃഗം, മുയല്‍ എന്നിവയും ഒരു താടിയെല്ലില്‍ മാത്രം പല്ലുകളുള്ള ഒട്ടകമൊഴിച്ചുള്ള ജീവികളെയും ദ്വിജന്മാര്‍ക്ക് ഭക്ഷിക്കാമെന്ന് മനു. പാഠിനം, രോഹിതം എന്നിങ്ങനെ ചില മത്സ്യങ്ങളും നിഷിദ്ധമാക്കിയിട്ടില്ല.മന്ത്രോ
യജ്ഞത്തില്‍ ഹോമിക്കപ്പെട്ട മാംസമാണ് എറ്റവും മികച്ച ആഹാരമെന്ന് ശതപഥബ്രാഹ്മണം (11:7:1:3) പ്രഖ്യാപിക്കുന്നു. ബൃഹദാരണ്യകോപനിഷത്തിലാകട്ടെ സന്താനലാഭത്തെക്കുറിച്ച് വിവരിക്കുന്ന ഭാഗത്ത് വാഗ്മിയും ഭരണനിപുണനും വേദങ്ങളില്‍ പ്രാവീണ്യമുള്ളവനുമായ പുത്രനുണ്ടാവാന്‍ ദമ്പതികള്‍ ചോറും, ഇളംപ്രായമുള്ളതോ മുതിര്‍ന്നതോ ആയ കാളയുടെ മാംസവും നെയ് ചേര്‍ത്ത് കഴിക്കാന്‍ ഉപദേശമുണ്ട് (6:4:18). രാമായണത്തിലാകട്ടെ പുരോഹിതരായ ബ്രാഹ്മണരടക്കം ആട്ടിറച്ചിയും മാനിറച്ചിയും കഴിക്കുന്ന നിരവധി വര്‍ണ്ണനകളുണ്ട്. വനവാസത്തിനു പോകും മുന്‍പ് കൗസല്യയെ സാന്ത്വനിപ്പിക്കുന്ന ശ്രീരാമന്‍ പറയുന്നത് “(കൊട്ടാരത്തിലെ) മാംസം നിഷിദ്ധമാക്കപ്പെട്ട്, കാട്ടിലെ ഫലമൂലാദികള്‍ കഴിച്ച് ഞാന്‍ ജീവിക്കേണ്ടി വരും” എന്നാണ്. കാട്ടിലേക്ക് പോയ രാമനെ തേടിയെത്തുന്ന ഭരതകുമാരനെ ആദിവാസികള്‍ സല്‍ക്കരിക്കുന്നത് മദ്യവും മീനും ഇറച്ചിയും കൊടുത്താണ്. കാട്ടില്‍ കഴിഞ്ഞ കാലത്ത് രാമലക്ഷ്മണന്മാരും സീതയും ഇറച്ചി ഉണക്കി ഉപയോഗിച്ചിരുന്നതിന്റെ സൂചന ജയന്തന്റെ കഥയിലുണ്ട്. കബന്ധനെന്ന രാക്ഷസരൂപത്തില്‍ നിന്നും മോചിതനായ ദനു രാമനും ലക്ഷ്മണനും ഇന്നിന്ന മാംസങ്ങളും ഇന്നിന്ന മീനുകളും ഭക്ഷണമായി ലഭിക്കുന്ന പമ്പാനദീതീരത്തെക്കുറിച്ചു പറയുന്നുണ്ട്. ദ്വിജര്‍ക്ക് തിന്നാമെന്ന് മനുസ്മൃതി അധ്യായം 5ല്‍ വിധിക്കുന്ന മാംസവര്‍ഗ്ഗങ്ങളെപ്പറ്റി രാമന്റെ അമ്പേറ്റ് വീണ ബാലി ഓര്‍മ്മിപ്പിക്കുന്ന ശ്ലോകവും ശ്രദ്ധേയം.
മാംസാഹാരം ഭാരതീയ വൈദ്യത്തില്‍
ബിസി 500-600 കാലഘട്ടത്തില്‍ ക്രോഡീകരിക്കപ്പെട്ടതെന്ന് അനുമാനിക്കപ്പെടുന്ന സുശ്രുതന്റെ സംഹിതയില്‍ ആണ് മാംസാഹാരത്തെ പറ്റിയുള്ള ഏറ്റവും ബൃഹത്തായ പ്രാചീനവര്‍ഗ്ഗീകരണം കാണാവുന്നത്. സൂത്രസ്ഥാനം ഉത്തരാര്‍ദ്ധത്തിലെ 531ശ്ലോകങ്ങളുള്ള നാല്പത്താറാം അധ്യായത്തില്‍ (അന്നപാനവിധി) ഏതാണ്ട് 200ഓളം ശ്ലോകങ്ങള്‍ മാംസാഹാരത്തെയും അവയുടെ പാകങ്ങളെയും വിവരിക്കുന്നതാണ്. വെള്ളത്തില്‍ വസിക്കുന്ന ജീവികള്‍ , വെള്ളം കൂടുതലുള്ള ഭൂമിയിലെ ജീവികള്‍ , പച്ചമാംസം തിന്നുന്ന ജീവികള്‍ , ഒറ്റക്കുളമ്പുള്ള ജീവികള്‍ , സമസ്ഥലങ്ങളിലെ ജീവികള്‍ എന്നിങ്ങനെ ആറ് വിധത്തിലുള്ള ഒരു വിശാലവര്‍ഗ്ഗീകരണത്തോടെ ആരംഭിക്കുന്ന മാംസാഹാര വിവരണം ഓരോ തരം മാംസത്തിന്റെയും വാത-പിത്ത-കഫാദികളുടെ ഏറ്റക്കുറച്ചിലുകളെയും ശരീരത്തില്‍ അവ പോഷിപ്പിക്കുന്ന ഭാഗങ്ങളെയും പറ്റി പറയുന്നു. ഉദാഹരണത്തിന് 55 – 58 വരെ ശ്ലോകങ്ങള്‍ മാനിറച്ചിയെപ്പറ്റിയാണ്. തിത്തിരി മുതല്‍ മയിലും കാട്ടുകോഴിയും നാടന്‍ പ്രാവും വരെയുള്ള പക്ഷികളുടെ മാംസത്തെപ്പറ്റി 60 – 71ല്‍ പറയുന്നു. ശുക്ലവൃദ്ധിയ്ക്ക് കുതിരയുടെ മാംസം നല്ലതാണെന്ന പ്രാചീനവിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ള ശ്ലോകങ്ങളും പിന്നീട് കാണാം.
ഗോമാംസത്തെപ്പറ്റിയുള്ള പ്രസ്താവന സമകാലീനവിവാദങ്ങളുടെ അടിസ്ഥാനത്തില്‍ ഒന്ന് പരിശോധിക്കുന്നത് കൗതുകകരമായിരിക്കും.ശ്വാസരോഗം, കാസം, വിഷമജ്വരം എന്നിവയെ പശുവിന്റെ ഇറച്ചി ഇല്ലാതാക്കുമെന്ന് പറയുന്ന സുശ്രുതന്‍ കായികാധ്വാനം കൂടിയവര്‍ക്കും അത്യഗ്നി (ഗ്യാസ്ട്രൈറ്റിസ് ? ഹൈപ്പര്‍ തൈറോയിഡിസം ?), വാതാധിക്യം എന്നിവയുള്ളവര്‍ക്കും ഇത് നല്ലതാണെന്നു സൂചിപ്പിക്കുന്നു (ശ്ലോ:89).
പോത്തിന്‍ മാംസത്തെപ്പറ്റിയുമുണ്ട് വിശേഷം – അത് സ്നിഗ്ധമാണ്, ഉഷ്ണവീര്യമാണ്,മധുരരസമുള്ളതുമാണ്. ശരീരത്തെ അത് തടിപ്പിക്കും. ഉറക്കം, സംഭോഗശക്തി, മുലപ്പാല്‍ എന്നിവ വൃദ്ധിപ്പെടുമെന്നും മാംസം ദൃഢമാക്കുമെന്നുമുള്ള സുശ്രുതന്റെ പ്രസ്താവന കൂടി വായിച്ചുകഴിയുമ്പോള്‍ ബീഫ് നിരോധനത്തിനു വേണ്ടിയും മറ്റും മുറവിളികൂട്ടുന്ന “ഭാരതപൈതൃക” അവകാശികള്‍ വാളെടുക്കാതിരിക്കുമോ ? തീര്‍ന്നില്ല, പന്നിമാംസത്തെപ്പറ്റിയുമുണ്ട് സുശ്രുതന്റെ വിശകലനം. 112 മുതല്‍ 124വരെ ശ്ലോകങ്ങള്‍ മത്സ്യങ്ങളെപ്പറ്റിയുള്ളവയാണ്. പില്‍ക്കാലത്ത് മനുസ്മൃതിയില്‍ പലസ്ഥലത്തും പരാമര്‍ശിക്കപ്പെടുന്ന മത്സ്യങ്ങളും തിമിംഗിലം വരെയുള്ള സമുദ്ര ജീവികളും ധന്വന്തരിയുടെയും, ശിഷ്യന്‍ സുശ്രുതന്റെയും അഭിപ്രായത്തില്‍ ആഹാര്യമാണ്.
സുശ്രുത സംഹിതയിലെന്ന പോലെ ചരകസംഹിതയുടെ ‘സൂത്രസ്ഥാന’ത്തിലും കഴിക്കാവുന്നതും കഴിക്കാന്‍ പാടില്ലാത്തതുമായ വിവിധതരം മാംസങ്ങളെപ്പറ്റി വിശദമായി പറയുന്നുണ്ട്. എന്നാല്‍ സുശ്രുതനോ ചരകനോ മാംസാഹാരത്തെ ഒരു ഔഷധമെന്നതിനപ്പുറം സ്ഥിരഭക്ഷണത്തിന്റെ ഭാഗമാക്കാന്‍ നിര്‍ദ്ദേശിക്കുന്നില്ല എന്ന മുട്ടാപ്പോക്ക് ന്യായമാണ് ഇന്നുള്ള പല പാരമ്പര്യവൈദ്യന്മാരും മാംസാഹാരത്തെ എതിര്‍ക്കാന്‍ ഉപയോഗിക്കുന്നത്. സൂക്ഷ്മ പരിശോധനയില്‍ ഇതു തെറ്റാണെന്ന് കാണാം. ഒന്നാമത്, സുശ്രുതന്‍ ഈ മാംസാഹാരങ്ങളുടെ വര്‍ഗ്ഗീകരണവും കഴിക്കേണ്ട രീതികളും പറയുന്നത് അന്നപാനവിധിയുടെ ഭാഗമായാണ്, ഔഷധങ്ങളെപ്പറ്റി പ്രത്യേകമായി പറയുന്ന സ്ഥലങ്ങളിലല്ല. ഈ അധ്യായത്തിന്റെ ആരംഭത്തില്‍ തന്നെ കാശിരാജാവായ ധന്വന്തരിയോട് ശിഷ്യന്മാരായ സുശ്രുതാദി ഋഷിമാര്‍ ഇങ്ങനെ അപേക്ഷിക്കുന്നു : “ആഹാരം തിന്നുന്നതും കുടിക്കുന്നതും സംബന്ധിച്ചും ദ്യവ്യങ്ങളുടെ രസ-ഗുണ-വീര്യ-വിപാക-പ്രഭാവ-കര്‍മ്മങ്ങളെ സംബന്ധിച്ചും പ്രത്യേകം പ്രത്യേകം അറിയാന്‍ ആഗ്രഹിക്കുന്നു…യാതൊന്നിനു ഹേതുവായിട്ട് ലോകത്തിലെ ജീവികള്‍ ആഹാരത്തിന്നധീനമണോ അതു ഹേതുവായിട്ട് അന്നപാനവിധിയെ എനിക്കുപദേശിച്ചുതന്നാലും.” തുടര്‍ന്ന് ധന്വന്തരി ഉപദേശിക്കുന്ന രൂപത്തില്‍ സുശ്രുതന്‍ എഴുതുന്ന അധ്യായത്തില്‍ അന്നപാനവിധിയുടെ ഭാഗമായി ധാന്യങ്ങളെയും കിഴങ്ങുകളെയും പഴവര്‍ഗ്ഗങ്ങള്‍ എന്തിന്, വെള്ളത്തിന്റെ ഉപയോഗത്തെക്കുറിച്ചുപോലും വളരെ വിശദമായി ചര്‍ച്ചചെയ്യുന്നതായും കാണാം.
മാംസാഹാരവും തൈരും മോരും : വിരുദ്ധാഹാര സങ്കല്പം
ശ്ലോകം 123ല്‍ വര്‍ജ്ജിക്കേണ്ട മാംസത്തെപ്പറ്റി പറയുന്നതു നോക്കുക: ഉണങ്ങി ചീഞ്ഞുനാറിയത്, രോഗത്താല്‍ മരിച്ചത്, വിഷം പുരണ്ട ആയുധത്താല്‍ മരിച്ചത് , പ്രായം ചെന്നത് ശരീരം ശുഷ്കിച്ചത്,ചീത്ത ആഹാരം കഴിക്കുന്നത് എന്നിങ്ങനെയുള്ള പക്ഷിമൃഗാദികളുടെ മാംസം കഴിക്കരുത്…ഇപ്രകാരം ദൂഷിതമല്ലാത്ത മാംസങ്ങളൊഴിച്ച് മറ്റ് മാംസങ്ങളെ ഭക്ഷിക്കുവാന്‍ സ്വീകരിക്കാവുന്നതാണ്. മാംസത്തെപ്പറ്റി സുശ്രുതന് നല്‍കുന്ന ഉപദേശം ധന്വന്തരി അവസാനിപ്പിക്കുന്നതുതന്നെ ഇപ്രകാരമാണ്: അല്ലയോ ശിഷ്യ, ഏത് ജീവിയുടെ മാംസം ഉപയോഗിക്കുന്നുവോ അവയുടെ ആഹാരവിഹാരങ്ങള്‍ ശരീരാവയവങ്ങള്‍ സ്വഭാവം ധാതുക്കള്‍ ചേഷ്ടകള്‍ ലിംഗം പാചകം ചെയ്യേണ്ടുന്ന വിധം എന്നിവയെല്ലാം പരീക്ഷണീയമാകുന്നു. (ശ്ലോ:138)
സുശ്രുതസംഹിതയിലെ തന്നെ സൂത്രസ്ഥാനം ഉത്തരാര്‍ധത്തില്‍ അധ്യായം 20 (ഹിതാഹിതീയം) ചില ആഹാരങ്ങള്‍ ചേര്‍ത്ത് കഴിക്കാന്‍ പാടില്ലാത്തതായി വിധിച്ചിട്ടുള്ളതു നോക്കുക: സകലജീവികള്‍ക്കും ആഹരിക്കാവുന്ന ചില വിശാല മാംസവര്‍ഗ്ഗങ്ങളെക്കുറിച്ച് പറയുന്നിടത്ത് കറുത്തമാന്‍, പുള്ളിമാന്‍, കസ്തൂരിമൃഗം, ഇരുവാല്‍ച്ചാത്തന്‍, പ്രാവ്, കാട തിത്തിരിപ്പുള്ള് തുടങ്ങിയ 13 എണ്ണം ഉള്‍പ്പെടുത്തിയിരിക്കുന്നു. ചിലയിനം മാംസത്തോട് ചേര്‍ത്ത് പാല്‍ കുടിക്കരുത് എന്ന പ്രസ്താവന ശ്രദ്ധിക്കേണ്ടതാണ്. ചെമ്മീന്‍, ഉടുമ്പ്, പന്നി ചെമ്മീന്‍ എന്നിവയുടെ മാംസത്തിനൊപ്പം പാലുപയോഗിക്കരുതെന്നാണ് സുശ്രുതന്റെ വിധി. പാലിനൊപ്പം ഒരുവിധ മത്സ്യവും ചേര്‍ത്തുകഴിക്കരുത് എന്ന വിധി ചരകസംഹിതയിലെ സൂത്രസ്ഥാനത്തിലും ഉണ്ട്. അത് കുഷ്ഠത്തിനും ത്വക് രോഗങ്ങള്‍ക്കും കാരണമാകുമെന്നത്രെ ചരകന്റെ ന്യായം.
എന്നാല്‍ അന്നപാനവിധിയില്‍ ആഹാരം പാചകം ചെയ്യുന്ന കാര്യം പറയുന്നിടത്ത് സുശ്രുതന്‍ തന്നെ ഇങ്ങനെയും വ്യക്തമാക്കുന്നു : “മാംസം സ്വതവേ ബലം വര്‍ദ്ധിപ്പിക്കുന്നതാകുന്നു. നെയ്യ്, മോര്, കുരുമുളക് പോലുള്ളവയുടെ എരിവ് എന്നിവ ചേര്‍ത്ത് പാകം ചെയ്യുന്ന മാംസം ഹിതകരമായതും ബലം നല്‍കുന്നതും രുചിപ്രദവും ഗുരുവുമാണ്. അതു തന്നെ മോര് ചേര്‍ത്തും കായം കുരുമുളക് മുതലായ സുഗന്ധവ്യഞ്ജനങ്ങള്‍ ചേര്‍ത്തും സംസ്കരിച്ചുപയോഗിക്കുന്നതായാല്‍ ബലം, മാംസം, ജഠരാഗ്നി എന്നിവയെ വര്‍ദ്ധിപ്പിക്കുന്നതാണ്. ഉണങ്ങിയ മാംസം ശരീരത്തിന്ന് സ്ഥിരതയെ ഉണ്ടാക്കുന്നതും തൃപ്തിയെപ്രദാനം ചെയ്യുന്നതും ബലം, ബുദ്ധി, ജഠരാഗ്നി, മാംസം, ഓജസ്സ്, ശുക്ലം എന്നിവയെ വര്‍ദ്ധിപ്പിക്കുന്നതുമാകുന്നു.” തൈരും മോരും ഉറുമാമ്പഴവും ചേര്‍ത്ത് സംസ്കരിച്ചതും സംസ്കരിക്കാത്തതുമായ മാംസരസം ഹിതകരമായ ആഹാരങ്ങളില്പ്പെട്ടതാണെന്ന് സുശ്രുതന്‍ മറ്റൊരിടത്തും പറയുന്നു.
” ഉണങ്ങിയ മാംസം കമ്പിയില്‍ കോര്‍ത്തു തീയില്‍ കാണിച്ചു പാകം വരുത്തിയെടുത്താല്‍ ഏറ്റവും ഗുരുത്വമുള്ളതായിരിക്കും. എണ്ണയില്‍ വറുത്തെടുത്ത മാംസം ഇപ്രകാരം ഗുരുവായിരിക്കും. എന്നാല്‍ നെയ്യില്‍ വറുക്കുന്നത് ലഘുവായിരിക്കും. ജഠരാഗ്നിയെ വര്‍ദ്ധിപ്പിക്കും, ഹൃദ്യമായിരിക്കും (ഹൃദയത്തിനു നല്ലത് എന്ന അര്‍ത്ഥത്തില്‍ ), രുചിപ്രദവും മനസ്സിന്ന് പ്രിയമുള്ളതുമായിരിക്കും. പിത്തത്തെ ശമിപ്പിക്കും, ഉഷ്ണവീര്യമുണ്ടാവുകയുമില്ല.”
” മാംസരസം തൃപ്തിയെ ഉണ്ടാക്കും.ആയുസ്സിനെ വര്‍ദ്ധിപ്പിക്കും, ശ്വാസരോഗം കാസം ക്ഷയം എന്നിവയെ നശിപ്പിക്കും. വാതം പിത്തം കഠിനാധ്വാനം എന്നിവകൊണ്ടുള്ള ക്ഷീണം മാറ്റും. ഹൃദയത്തിനു നല്ലതാണ്‍.അസ്ഥി നീക്കി മാംസം മാത്രം നന്നായി വേവിച്ചശേഷം വീണ്ടും അരച്ച് തിപ്പലി, ചുക്ക്, കുരുമുളക്, ശര്‍ക്കര, നെയ്യ് എന്നിവ ചേര്‍ത്ത് എല്ലാം കൂടി നല്ലവണ്ണം പാകം ചെയ്തതിന് വേശവാരം എന്ന് പറയുന്നു. ഇത് ഗുരുവാണ്.സ്നിഗ്ധമാണ്. ബലവര്‍ദ്ധകവും വാത വേദനയെ ശമിപ്പിക്കുന്നതുമത്രെ” (ശ്ലോ: 343-370).
ഒരു പടിഞ്ഞാറന്‍ വീരഗാഥ !
* * *
കാര്‍ഷികവൃത്തിയില്‍ തല്പരന്‍, വായന കമ്മി, അക്ഷരത്തെറ്റുകളില്ലാതെ എഴുതാനറിയില്ല, വീട്ടുകാരുടെ നിര്‍ബന്ധപ്രകാരം മെത്ഥേഡിസ്റ്റ് പള്ളിയില്‍ വികാരിയാവാന്‍ വിക്ടോറിയ കോളെജില്‍ പോയി ഒടുവില്‍ ദൈവശാസ്ത്രപേപ്പറുകള്‍ മുഴുവനും തോറ്റു – 1912ല്‍ ടൊറന്റോ യൂണിവേഴ്സിറ്റിയില്‍ സര്‍ജ്ജനാവാനുള്ള ആഗ്രഹവുമായി വൈദ്യം പഠിക്കാന്‍ ചേരുമ്പോള്‍ ഫ്രെഡറിക് ഗ്രാന്റ് ബാന്റിങ് എന്ന ഇരുപത്തൊന്നുകാരനായ ഫ്രെഡ്ഡിന്റെ ‘യോഗ്യതകള്‍ ‘ ഇതൊക്കെയായിരുന്നു.
കാര്‍ബോഹൈഡ്രേറ്റുകള്‍ (പഞ്ചസാരയും മറ്റും ഉള്‍പ്പെടുന്ന രാസവസ്തുക്കളുടെ ഒരു ഗണം) ഫ്രെഡിനു കീറാമുട്ടിയായി. കോളെജ് ലൈബ്രറി മുഴുവന്‍ അരിച്ചു പറക്കി ലെക്ചര്‍ നോട്ട് കുത്തിക്കുറിച്ചിട്ടും തൃപ്തിയാവാതെ ഈ വിഷയത്തെക്കുറിച്ചുള്ള സമകാലിക റിസേര്‍ച്ച് പേപ്പറുകള്‍ തപ്പാന്‍ തുടങ്ങിയ ഫ്രെഡിനെ ഡോ: മോസസ് ബാറണിന്റെ പേപ്പര്‍ ആകര്‍ഷിച്ചു.
“ഡയബീടിസ് – പട്ടിയുടെ ആഗ്നേയഗ്രന്ഥിക്കുഴല്‍ തുന്നിക്കെട്ടുക. ഐലറ്റുകള്‍
ബാക്കിയാകുകയും ശിഷ്ട ഗ്രന്ഥി ദ്രവിക്കുകയും ചെയ്യും വരെ ജീവിപ്പിക്കുക…
ഗ്ലൈക്കോസ്യൂറിയ പരിഹരിക്കാന്‍ സഹായിക്കാവുന്ന ആന്തരികസ്രവം വേര്‍തിരിക്കുക.”
Photo: തങ്ങളുടെ ഇന്‍സുലിന്‍ കൊണ്ട് ഏറ്റവുമധികം ദിവസം ജീവിച്ചിരുന്ന 33ആം നമ്പര്‍ പട്ടിയായ മാര്‍ജൊറീയുമൊത്ത് ബെസ്റ്റും ബാന്റിങും.
ജേയിംസ് കോളിപ് : ഒരു പഴയ പത്രക്കുറിപ്പില്‍ നിന്ന്.
വലിയ അളവില്‍ ഇന്‍സുലിന്‍ നിര്‍മ്മാണം തുടങ്ങിയപ്പോള്‍ ആല്‍ക്കഹോളിനു പകരം അസെറ്റോണ്‍ ഉപയോഗിക്കേണ്ടി വന്നു. പില്‍ക്കാലത്ത് ഐസോ ഇലക്ട്രിക് പ്രെസിപിറ്റേയ്ഷന്‍ രീതിയില്‍ ഇന്‍സുലിന്‍ ശുദ്ധീകരിച്ച് വേര്‍തിരിക്കാന്‍ തുടങ്ങിയപ്പോഴേക്കും ഏയ്ലി ലിലി പോലുള്ള (ഇന്നത്തെ വമ്പന്‍ ഡയബറ്റിക് മരുന്നുല്പാദകരായ Eli Lilly and Co.) വ്യവസായ സംരംഭങ്ങള്‍ സഹായത്തിനെത്തിയിരുന്നു.
1922 മേയ് ആയപ്പോഴേക്ക് ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും ഇന്‍സുലിനായുള്ള അപേക്ഷകള്‍ ബാന്റിംഗിനു മുന്നില്‍ കുന്നുകൂടാന്‍ തുടങ്ങി. ന്യൂയോര്‍ക്കിലെ റോചെസ്റ്ററില്‍ നിന്നുമുള്ള ജെയിംസ് ഹാവന്‍സായിരുന്നു അമേരിക്കയില്‍ ഇന്‍സുലിന്‍ ലഭിച്ച ആദ്യ രോഗി. ജൂലൈ 10നു കാനഡയിലെ തന്നെ ഷാര്‍ലറ്റ് ക്ലാര്‍ക്ക് എന്ന വനിത ഒരു ശസ്ത്രക്രിയയ്ക്കിടയില്‍ ഇന്‍സുലിന്‍ നല്‍കപ്പെട്ട ആദ്യരോഗിയായി. ന്യൂജേഴ്സിയില്‍ നിന്ന് ടൊറന്റോ വരെ ചെന്ന് ഇന്‍സുലിന്‍ ചികിത്സ നേടിയ അഞ്ചുവയസ്സുകാരന്‍ ടെറി റൈഡര്‍ വര്‍ഷങ്ങളോളം ബാന്റിംഗിനു കത്തെഴുതിയിരുന്നു. 1923 ലെ നോബല്‍ സമ്മാനം ചില ഉപജാപങ്ങള്‍ കാരണം ബാന്റിംഗിനും മക് ലിയോഡിനും മാത്രമായി. ബാന്റിംഗ് തന്റെ സമ്മാനത്തുക ബെസ്റ്റുമായും മക് ലിയോഡ് തന്റേത് കോളിപ്പുമായും പങ്കിട്ടു മാന്യത കാട്ടി.
1982 ന്യൂയോര്‍ക്കില്‍ വച്ച് നടന്ന ഡയബീറ്റിസ് രോഗികളുടെ ഒരു മഹാസമ്മേളനത്തില്‍ ബാന്റിംഗിന്റെ ആ പഴയ പേഷ്യന്റ് ടെറിറൈഡറുടെ വാക്കുകള്‍ ഇതായിരുന്നു:”ലോകം എന്തെങ്കിലും പുരോഗതി നേടുന്നുണ്ടെങ്കില്‍ അത് ഇതുപോലുള്ള സ്വതന്ത്ര ചിന്തകരിലൂടെയാണു, അല്ലാതെ നടന്ന് തേഞ്ഞ സുരക്ഷിത പാതകള്‍ തേടുന്നവരിലൂടെയല്ല ! ”
ഈ വിജയഗാഥ ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്. മധുമേഹം എന്ന് ആദ്യം ഡയബീടിസിനു പേരു വിളിച്ചത് ഭാരതീയ വൈജ്ഞാനികരാണ്. ക്രിസ്തുവിനും മുന്നൂറോളം വര്‍ഷങ്ങള്‍ മുന്‍പ്. എന്നിട്ടും രോഗം വരുന്നത് പൂര്‍വജന്മപാപം മൂലമാണെന്ന് ‘ഗവേഷിക്കുന്ന’തിലായി നമുക്ക് താല്പര്യം; അല്ലെങ്കില്‍ അങ്ങനെ വഴിതിരിച്ചു, നമ്മുടെ ശാസ്ത്രത്വരയെ. അതല്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ…
2. ഡയബറ്റീസ് എന്നല്ല ഡയബീടിസ് എന്നാണു ആംഗല ഉച്ചാരണം.
3. Islet (ഐലറ്റ്) എന്നാല്‍ തുരുത്ത് എന്നര്‍ത്ഥം. വിഖ്യാതനായ ജര്‍മ്മന്‍ ശരീരശാസ്ത്രജ്ഞന്‍ ഡോ:പോള്‍ ലാംഗര്‍ഹാന്റെ പേരില്‍ അറിയപ്പെടുന്ന കോശസംഘാതം. 1869ല്‍ തന്റെ ഡോക്ടറേറ്റ് തീസീസിനായുള്ള പഠനത്തിനിടെയാണ് അദ്ദേഹം കണ്ടെത്തിയത്.
2. Insulin: Discovery and Controversy: Louis Rosenfeld: Clinical Chemistry 48:12 2270–2288 (2002)
4. Bliss M. The discovery of insulin. Chicago: University of Chicago Press, 1982:59–83.
നമ്മെ ബാധിക്കുന്ന അണുക്കളില്‍ ഏറ്റവും പ്രധാനമായ രണ്ടു കൂട്ടരാണ് ബാക്ടീരിയകളും വൈറസുകളും. ഇതില്‍ വൈറസുകള്‍ സ്വതന്ത്രമായ ഒരു കോശമായി നിലനില്‍പ്പില്ലാത്തവരാണ്. അവ മനുഷ്യന്റെയോ മറ്റ് ജീവികളുടെയോ ജനിതകവസ്തുവിനിടയ്ക്കു നൂണ്ടുകയറി ആ കോശത്തെയുപയോഗിച്ചു പെറ്റുപെരുകുന്നു. അതിനാല്‍ അവയെ തുരത്താന്‍ മരുന്നുകളുപയോഗിക്കുക ഏറെക്കുറെ അസാധ്യം.മിക്ക വൈറല്‍ രോഗങ്ങളും (ജലദോഷം, പനികള്‍, ഹെപ്പറ്റൈറ്റിസ്) ഭാഗ്യവശാല്‍ സ്വയം സുഖപ്പെടുന്നവയുമാണ്.
ബാക്ടീരിയകള്‍ ആകട്ടെ സ്വതന്ത്രമായി കോശത്തിനകത്തോ പുറത്തോ ജീവിക്കുന്നു. നമുക്കു വരുന്ന മിക്ക ഇന്‍ഫെക്ഷനുകളും നമ്മുടെ തന്നെ ശരീരത്തില്‍ പരാദജീവികളായി (പാരസൈറ്റ്) കഴിയുന്ന ബാക്ടീരിയകള്‍ ഉണ്ടാക്കുന്നവയാണ്. ഉദാഹരണത്തിന് വായിലെ പരാദജീവിയായ ചില ബാക്ടീരിയകളാണ് ദന്തക്ഷയം മുതല്‍ തൊണ്ട വേദനയും കഫക്കെട്ടും വരെയുണ്ടാക്കുന്ന വിരുതന്മാരില്‍ പ്രമുഖര്‍. നമ്മുടെ കുടലിലെ – വിശേഷിച്ചു വന്‍കുടലിന്റെ ചില ഭാഗങ്ങളില്‍ വളരുന്ന ബാക്ടീരിയകളാകട്ടെ നമ്മെ സസ്യാഹാരം ദഹിപ്പിക്കാന്‍ സഹായിക്കുന്നവയാണ് . അവയില്‍ ചിലത് ചില വിറ്റാമിനുകള്‍ ഉണ്ടാക്കാനും സഹായിക്കുന്നുണ്ട് .എന്നാല്‍ ഇതേ പരോപകാരികള്‍ മലദ്വാരത്തിനു വെളിയില്‍ എത്തിയാല്‍ പലതരം വയറിളക്കങ്ങള്‍ക്കും കാരണമാകും; ചിലപ്പോള്‍ മൂത്രനാളിയിലെ പഴുപ്പിനു വരെ. അങ്ങനെയുള്ള വിവിധ സന്ദര്‍ഭങ്ങളില്‍ നാം ആന്റീബയോട്ടിക് ഉപയോഗിക്കുന്നു.
ആന്റീബയോട്ടിക്കുകളെ ഉപയോഗിക്കുന്നു.സിപ്രോ ഫ്ലോക്സാസിന്‍ (ciprofloxacin) എറിത്രൊമൈസിന്‍ (erythromycin) , ഡോക്സി സൈക്ലിന്‍ (doxycycline) എന്നിങ്ങനെയുള്ള ചില ആന്റീബയോട്ടിക്കുകളാകട്ടെ സര്‍വ്വസംഹാരിയും സകലകലാവല്ലഭന്മാരുമത്രെ. ഒരുമാതിരിപ്പെട്ട എല്ലാ അണുക്കളെയും ഇവര്‍ റെഡിയാക്കും. സിപ്രോ ഫ്ലോക്സാസിന്റെ ഒരു പ്രത്യേകത, വയറ്റിലെ ഇന്‍ഫക്ഷനുണ്ടാക്കുന്ന ചില വേന്ദ്രന്മാരെക്കൂടി മൂപ്പര്‍ ശരിപ്പെടുത്തും എന്നുള്ളതാണ്.പെനിസിലിന്‍ കുടുംബത്തിലെ ഇളമുറക്കാരായ മരുന്നുകളാണ് സെഫലോ സ്പോറിനുകള്‍ (cephalosporins). കണ്ടുപിടിത്തത്തിന്റെ മുറയ്ക്ക് ഇവ നാലു തലമുറകളിലായി തരംതിരിക്കപ്പെട്ടിരിക്കുന്നു. അവയില്‍ ആദ്യ തലമുറയില്പെട്ട സെഫഡ്രോക്സില്‍ ( cefadroxyl – വെപ്പാന്‍ എന്ന പേരില്‍ വിഖ്യാതന്‍) ആണ് ഇന്നും ഗുളികരൂപത്തില്‍ കഴിക്കാവുന്ന ആന്റീബയോട്ടിക് ആയി പ്രശസ്തി നിലനിര്‍ത്തുന്നത്. ബാക്കിയുള്ളവയൊക്കെ (eg: cefotaxim) ഇഞ്ചക്ഷന്‍ രൂപത്തില്‍ കിടത്തിചികിത്സ വേണ്ടിവരുമ്പോള്‍ മാത്രം ഉപയോഗിക്കേണ്ടവയാകുന്നു.പിന്നെയുള്ളവയൊക്കെ – പൈപ്പറാസിലിന്‍ (piperacillin), ജെന്റാമിസിന്‍ (gentamicin), അമിക്കസിന്‍, ലിനസോളിഡ് (linezolid), തുടങ്ങിയവരൊക്കെ – സീരിയസ്സായ ഇന്‍ഫെക്ഷനുകള്‍ക്കു കിടത്തി ചികിത്സ വേണ്ടപ്പോള്‍ ഉപയോഗിക്കാനുള്ളതാണ്.
ആന്റീബയോട്ടിക് : പ്രയോഗിക്കുമ്പോള്‍ ഓര്‍ക്കേണ്ടത്
1. ബാക്ടീരിയകളില്‍ എതെങ്കിലുമാണ് ഇന്‍ഫക്ഷന്റെ കാരണം എന്നു ഉറപ്പുണ്ടായാലേ ആന്റീബയോട്ടിക് ഉപയോഗിക്കാവൂ. ചിക്കുന്‍ ഗുന്യ, സാധാരണ ചുമയും കഫക്കെട്ടും(bronchitis), ജലദോഷം, വയറിളക്കങ്ങള്‍, വയറുവേദന, ദഹനക്കെട്, സൈനസൈറ്റിസ് എന്നിവയ്ക്കൊക്കെ ആന്റീബയോട്ടിക് എഴുതുന്ന പതിവ് നമ്മുടെ ഡോക്ടര്‍മാര്‍ക്കുണ്ട്. അതു അനാവശ്യവും വിഡ്ഡിത്തവും, സര്‍വ്വോപരി മരുന്നിനെ പ്രതിരോധിക്കാന്‍ കെല്‍പ്പുള്ള മാരകമായ ബാക്ടീരിയകള്‍ പെരുകുന്നതിനു സഹായകവുമാണ്.
2. ജലദോഷവും അത് മൂത്ത് ഉണ്ടാകുന്ന ചുമയും കഫക്കെട്ടും ഉണ്ടാക്കുന്നത് 70-80% വരെ സന്ദര്‍ഭങ്ങളിലും വൈറസുകളാണ് . അവയ്ക്കെതിരേ ആന്റീബയോട്ടിക് ഒട്ടും ഫലപ്രദമല്ല.
വൈറല്‍ കഫക്കെട്ടിനു (bronchitis) പാരസെറ്റാമോള്‍, കഫ് സിറപ്പ് (bromhexine,ammonium citrate തുടങ്ങിയവ അടങ്ങിയത്) എന്നിവ മാത്രം മതി യഥാര്‍ഥത്തില്‍. ശ്വാസ നാളിയിലെ കട്ടിയേറിയ കഫം അലിയിച്ച് അയഞ്ഞ രൂപത്തിലാക്കിക്കൊടുത്താല്‍ അതിനെ ശ്വാസകോശത്തില്‍ നിന്നും പുറംതള്ളുന്ന പണി ശരീരം തന്നെ ചെയ്തുകൊള്ളും. അതിനു ആന്റീബയോട്ടിക്കുകളുടെ ഒരാവശ്യവുമില്ല എന്നര്‍ത്ഥം.
3. ഓരോ അവയവത്തിലും ഉണ്ടാകുന്ന അണുബാധയ്ക്ക് ഏതാണ്ട് സ്ഥിരമായ ചില ബാക്ടീരിയകളുണ്ട്. ഉദാഹരണത്തിന് തൊലിപ്പുറത്തെ കുരുക്കള്‍, ചുണങ്ങുകള്‍, വ്രണങ്ങള്‍ ആകുന്ന ചെറിയ മുറിവുകള്‍ എന്നിവയിലൊക്കെ സ്റ്റാഫൈലോ കോക്കസ് അല്ലെങ്കില്‍ സ്ട്രെപ്റ്റോ കോക്കസ് എന്ന വിരുതനെ കാണാം. ഇവര്‍ക്കു പറ്റിയ ആദ്യ-ശ്രേണിയിലെ മരുന്ന് നാം നേരത്തേ പരിചയപ്പെട്ട ക്ലോക്സാസിലിനും, ആമ്പിസിലിനും, അമോക്സിസിലിനും തന്നെ. ചിലപ്പോള്‍ എരിത്രോമൈസിനോ, അതിന്റെ ചേട്ടനായ അസിത്രോമൈസിനോ (azithromycin) പ്രയോജനപ്പെട്ടേക്കും. ഡയബറ്റീസ് രോഗികളുടെ പഴുത്ത വ്രണങ്ങള്‍ക്ക് സിപ്രോ ഫ്ലോക്സാസിനാണ് നല്ലത് – അവയിലെ “സ്യൂഡോമോണാസു” (pseudomonas) വര്‍ഗ്ഗത്തിലെ അണുക്കളെ സിപ്രോ ഫ്ലോക്സാസിന്‍ കൈകാര്യം ചെയ്തുകോള്ളും.
നെഞ്ചുരോഗത്തിന്റെ – പ്രത്യേകിച്ച് പഴുപ്പു നിറഞ്ഞ് കഫക്കെട്ടിന്റെ ഏറ്റവും പ്രധാനവും സാധാരണവുമായ വില്ലന്‍ ന്യൂമോകോക്കസ് (pneumo coccus) ആണ്. അവനെ നേരിടാന്‍ ‘ഫ്ലോക്സാസിന്‍’ കുടുംബത്തിലെ ഇളമുറകാരായ ഓഫ്ലോക്സാസിന്‍ (ofloxacin), ഗാറ്റീ ഫ്ലോക്സാസിന്‍ (gati floxacin), ലീവോ ഫ്ലോക്സാസിന്‍ (levo floxacin) എന്നീ മരുന്നുകളാണു നല്ലത് . വിശേഷിച്ച് രോഗിയെ കിടത്താതെയുള്ള ഔട്ട് പേഷ്യന്റ് (O.P) ചികിത്സയ്ക്ക്.
4. സൈനസൈറ്റിസ് എന്നത് നെറ്റിയിലും മോണക്കുമുകലിലുമൊക്കെയായി തലയോട്ടിയില്‍ ഉള്ള ചില വയു-അറകളില്‍ പഴുപ്പു നിറയുന്നതാണ്. ഈ വായു-അറകള്‍ സാധരണ മൂക്കിനുള്ളിലേയ്ക്കാണ് തുറക്കുന്നത്. ജലദോഷമോ മൂക്കടപ്പോ വന്നാല്‍ ഈ വായു-അറകളുടെ മൂക്കിലേയ്ക്കുള്ള സ്വാഭാവിക തുളകള്‍ അടഞ്ഞു പോകുകയും അവയിലെ പഴുപ്പു കെട്ടിനില്‍ക്കുകയും ചെയ്യും. ഇതിനുള്ള ഏറ്റവും എളുപ്പ വഴി തുള്ളിമരുന്നു (decongestant) വഴി മൂക്കടപ്പിനു ശമനമുണ്ടാക്കുക എന്നതാണ്.അല്ലാതെ ആന്റീബയോട്ടിക്ക് കുറിപ്പടിയല്ല.
ആന്റീബയോട്ടിക്കും ചില മിഥ്യാ ധാരണകളും
ആന്റീബയോട്ടിക് കഴിക്കുമ്പോള്‍ വിറ്റാമിന്‍ ഗുളികകള്‍ കഴിക്കണോ?
ആരൊക്കെയോ പ്രയോഗിച്ചു പ്രയോഗിച്ചു സ്ഥാപനവല്‍ക്കരിച്ച വിഡ്ഡിത്തം। ആദ്യം പറഞ്ഞതു പോലെ ആന്റീബയോട്ടിക്കുകള്‍ ശരീരത്തിലെ നല്ലതും (പരാദ) ചീത്തയുമായ എല്ലാ ബാക്ടീരിയകളേയും കൊല്ലുന്നു. നമ്മുടെ കുടലിലെ – വിശേഷിച്ചു വന്‍കുടലിന്റെ ചില ഭാഗങ്ങളില്‍ വളരുന്ന ബാക്ടീരിയകളാകട്ടെ നമ്മെ സസ്യാഹാരം ദഹിപ്പിക്കാന്‍ സഹായിക്കുന്നവയാണ് . അവയില്‍ ചിലത് ചില വിറ്റാമിനുകള്‍ (vitamin B, vitamin K) ഉണ്ടാക്കാനും സഹായിക്കുന്നുണ്ട് രണ്ടോ മൂന്നോ ആഴ്ച നീണ്ട് നില്‍ക്കുന്ന ശക്തിയേറിയ ആന്റീബയോട്ടിക് പ്രയോഗം രോഗകാരകനായ ബാക്ടീരിയക്കൊപ്പം ഇവയെക്കൂടി നശിപ്പിക്കാറുണ്ട്. അതേത്തുടര്‍ന്ന് ചെറിയ തോതില്‍ വയറിളക്കവും രോഗിയില്‍ കണ്ടേക്കും. എന്നാല്‍ ആന്റീബയോട്ടിക്കിനൊപ്പം വിറ്റാമിന്‍ ഗുളിക കഴിക്കുന്നതുകൊണ്ടൊന്നും ഇതിലൊരു മാറ്റവും വരുന്നതായി യാതൊരു തെളിവുമില്ല. പിന്നെന്തിനു നിങ്ങള്‍ വിറ്റാമിന്‍ ഗുളികകല്‍ കഴിക്കണം?? അത് മരുന്നുകമ്പനികളുടെ മാത്രം ആവശ്യമാണ്. പിന്നെ അവരുടെ അച്ചാരം പറ്റിക്കൊണ്ട് അതിനു കുറിപ്പടിയെഴുതുന്ന വൈദ്യ’വ്യാജസ്പതി’കളുടെയും!കുട്ടികള്‍ക്ക് ഇവ കേടല്ലേ?
ആന്റീബയോട്ടിക്കുകള്‍ വൈദ്യശാസ്ത്രത്തിലെ കണ്ടുപിടുത്തങ്ങളില്‍ വച്ചേറ്റവും സുരക്ഷിതമായ മരുന്നുകളുടെ ഗണത്തില്‍പ്പെടുന്നു. അപൂര്‍വ്വം ചില പാര്‍ശ്വഫലങ്ങളൊഴിച്ച് ഈ മരുന്നുകള്‍ കുട്ടികളിലും പ്രായമായവരിലുമൊക്കെ തികച്ചും പ്രശ്നരഹിതമാണ്. ഒരിക്കലും മരണകാരണമാകാറുമില്ല. പിന്നെ മറ്റേതൊരു മരുന്നിനും ഉള്ളതു പോലെ ചില വിലക്കുകള്‍ ഗര്‍ഭകാലത്ത് ആന്റീബയോട്ടിക്കുകള്‍ സംബന്ധിച്ചുണ്ട്. അതുപോലെ വ്യക്കത്തകരാറുള്ളവര്‍ക്കും അലര്‍ജികളുള്ളവര്‍ക്കും ചില നിയന്ത്രണങ്ങള്‍ ഉണ്ട്. അവ മരുന്നെഴുതുന്ന ഡോക്ടര്‍ ശ്രദ്ധിക്കേണ്ടതുമാണ്.
പനി വന്നാല്‍ ആന്റീബയോട്ടിക് വേണ്ടേ ?
അണുബാധ, അതും ബാക്ടീരിയമൂലം വന്ന അസുഖം, ഉണ്ടെന്നു തീര്‍ച്ചയില്ലാതെ പനിക്കു ആന്റീബയോട്ടിക് എഴുതുന്ന വൈദ്യന്‍ സാമൂഹ്യദ്രോഹമാണ് ചെയ്യുന്നത്. അനാവശ്യ ചെലവു മാത്രമല്ല ഇവിടെ പ്രശ്നം, ബാക്ടീരിയകള്‍ പ്രതിരോധശേഷിയാര്‍ജ്ജിക്കാനേ ഇതുപകരിക്കൂ.
ഏത് അണുബാധയ്ക്കും ശക്തികൂടിയ ആന്റീബയോട്ടിക് ആദ്യമേ കഴിക്കുന്നതല്ലേ നല്ലത്?
ഓരോ തരം അണുബാധയ്ക്കും ഒരു കൂട്ടം ആന്റീബയോട്ടിക്കുകള്‍ ഫലപ്രദമാണ്. എന്നാല്‍ അവയില്‍ ചെലവും വീര്യവും കുറഞ്ഞതു വേണം ആദ്യം ഉപയോഗിക്കാന്‍ (first-line). അതില്‍ നില്‍ക്കാതെ വന്നാല്‍ മാത്രമേ കൂടുതല്‍ വീര്യമുള്ളവയെടുത്തു കളിക്കാവൂ. ഇല്ലെങ്കില്‍ വീര്യമുള്ള മരുന്നിനു ആദ്യമേ തന്നെ ബാക്ടീരിയ പ്രതിരോധശേഷി നേടുകയായിരിക്കും ഫലം. അങ്ങനെയുള്ള ബാക്ടീരിയകളെ തളയ്ക്കാന്‍ പിന്നെ ഒരു മരുന്നിനും പറ്റാതാകുകയും ചെയ്യും. എലിയെപ്പിടിക്കാന്‍ ഏ.കെ 47 എടുക്കണോ?
എന്നാല്‍ ഇന്നു മാത്സര്യമേറിയ പ്രാക്ടീസിനിടെ തങ്ങളുടെ “ഡിഗ്നിറ്റി” ഉയര്‍ത്തണമെങ്കില്‍ കൂടിയ ഇനം ആന്റീബയോട്ടിക്കുകള്‍ എഴുതി നിറച്ചാലേ സാധിക്കൂ എന്നൊരു മൂഢധാരണ രോഗചികിത്സാരംഗത്തുള്ളവരില്‍ വന്നുപെട്ടിട്ടുണ്ട്.
സാധാരണ അമോക്സിസിലിനില്‍ തീരേണ്ട കാര്യത്തിന് അസിത്രോമൈസിനും അതിന്റെയും മൂത്ത “ക്ലാരിത്രോ മൈസിനും” (clarithromycin) ഒക്കെയവര്‍ എഴുതുന്നു. സിപ്രോഫ്ലോക്സാസിനില്‍ നില്‍ക്കാനുള്ള ഇന്‍ഫക്ഷന് അവര്‍ സെഫാലോ സ്പോറിനുകള്‍ എഴുതിക്കൂട്ടുന്നു. ഇഞക്ഷനായി നല്‍കേണ്ടുന്ന മരുന്നുകളില്‍ ആമ്പിസിലിനും ജെന്റാമിസിനും മാത്രം മതി, ഒരുവിധമുള്ള അണുബാധയ്ക്കൊക്കെ. എന്നിട്ടും മരുന്നു കമ്പനികളുടെ മോഹന വാഗ്ദാനങ്ങള്‍ക്ക് അടിപ്പെട്ട് പലരും കൂടിയ ഇനം സിഫാലൊ സ്പോരിനുകളും പൈപ്പറസിലിനുമൊക്കെ പ്രയോഗിച്ചു പ്രയോഗിച്ച് കൂടുതല്‍ പ്രതിരോധ ശേഷിയുള്ള അണുക്കളുടെ തലമുറകള്‍ക്ക് ജന്മം നല്‍കിക്കൊണ്ടിരിക്കുന്നു..
ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ അറിയുന്നു…ഇവര്‍ക്കു മാപ്പു കൊടുക്കരുതേ…!
ആഗോള താപനവാദത്തിന് തെറ്റ് പറ്റുന്നത് എന്ത് കൊണ്ട്
മുന്നോട്ട് പോകുന്നതിന് മുന്‍പ് ഹരിത വാതകം എന്തെന്ന് ഒന്ന് അറിഞ്ഞിരിക്കാം. ഭൂമിയിലേയ്ക്ക് വരുന്ന സൂര്യ രശ്മികളില്‍ ഭൂരിപക്ഷവും ഭൂമിയുടെ ഉപരിതലം ആഗിരണം ചെയ്യുന്നു. ബാക്കിയുള്ളവ തട്ടി തിരിച്ച് പുറത്തേയ്ക്ക് പോകും. എന്നാല്‍ ഭൂമി പ്രതിഫലിപ്പിക്കുന്ന രശ്മികളില്‍ ഭൂരുഭാഗവും അന്തരീക്ഷം തിരിച്ച് ഭൂമിയിലേയ്ക്ക് അഴയ്ക്കുന്നതിനാല്‍ ഭൂമിയുടെ താപ നില താഴാതെ സൂക്ഷിക്കുന്നു. ഭൂമിയുടെ അന്തരീക്ഷത്തില്‍ ഇതിന് സഹായിക്കുന്നത് ചില വാതകങ്ങളാണ് ഇവയെ ഹരിത വാതകങ്ങള്‍ എന്നാണ് വിളിക്കുന്നത്. നീരാവി, കാര്‍ബണ്‍ ഡൈ ഓക്സൈഡ്, മീതേയ്ന്‍, നൈട്രജന്‍ ഓക്സൈഡുകള്‍, ക്ലോറോ ഫ്ലൂറോ കാര്‍ബണ്‍, ഓസോണ്‍ എന്നിവയാണ് ഈ വാതകങ്ങള്‍. ഹരിത വാതകങ്ങളില്‍ 66%ത്തിന് മുകളില്‍ നീരാവിയാണ്, നീരാവിയുണ്ടാക്കുവാന്‍ സഹായിക്കുന്നതില്‍ മുഖ്യ പങ്ക് സൂര്യനും ആണ്. അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് 0.038%ത്തിനടുത്ത് മാത്രമേയുള്ളൂ. ചുരുക്കത്തില്‍ ഹരിത വാതകമില്ലെങ്കില്‍ ഭൂമിയുടെ താപനില വളരെ താഴ്ന്ന നിലയിലാകുമായിരുന്നു. കാര്‍മേഘങ്ങള്‍ക്കനുസരിച്ച് താപനിലയില്‍ മാറ്റം വരുന്നത് നാം അനുഭവിക്കാറുള്ളതാണ്.“ആഗോള താപന” ചരിത്രം
ആഗോള താപനം എന്ന് പറയുവാന്‍ തുടങ്ങിയിട്ട് മൂന്ന് പതിറ്റാണ്ടുകളേ ആകുന്നുവുള്ളൂ. അതിന് മുന്‍പ് ശാസ്ത്ര ലോകവും, ലോക നേതാക്കളും ഭൂമി അതി ശൈത്യത്തിലേയ്ക്ക് നീങ്ങുന്നു എന്നാണ് പറഞ്ഞിരുന്നത്. 1970കളില്‍ ലോകം മുഴുവന്‍ ഭീതിയാലായിരുന്നു. അടുത്ത 50 വര്‍ഷങ്ങള്‍ക്കുള്ളില്‍ അതി ശൈത്യം വരുമെന്നും ഭൂമി പഴയ അതി ശൈത്യ യുഗത്തിലേയ്ക്ക് തിരിച്ച് പോകുമെന്നും ശാസ്ത്രജ്ഞര്‍ തെളിവുകളോടെ രംഗത്തെത്തി. കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെയും, ഏറോസോളിന്റെയും വര്‍ദ്ധനവാണ് അതി ശൈത്യത്തിന് കാരണമാവുക എന്നായിരുന്നു അന്നത്തെ വാദം. ഏറോസോളിന് കാരണം സള്‍ഫര്‍ ഡൈ ഓക്സൈഡുകളും, നൈട്രജന്‍ ഓക്സൈഡുകളും, പൊടിപടലങ്ങളും ആണെന്നും ഇവ ഭൂമിയില്‍ കൂടുവാന്‍ കാരണം മനുഷ്യരുടെ വ്യാവസായിക വിപ്ലവമാണെന്നും വിലയിരുത്തിയിരുന്നു. എന്നാല്‍ 1975ല്‍ Broecker എന്ന ശാസ്ത്രജ്ഞന്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി കാര്‍ബണ്‍ ഡൈ ഓക്സൈഡ് മൂലം ഭൂമി ചൂടാകുവാന്‍ പോകുന്നു എന്ന് വിളിച്ച് പറഞ്ഞു. ആഗോള താപനം എന്ന വാക്കും അദ്ദേഹം മുന്നോട്ട് വെച്ചു. എന്നാല്‍ അന്ന് ഭൂരിപക്ഷവും അദ്ദേഹത്തെ പുച്ഛിച്ച് തള്ളി. എന്നാല്‍ 1976 ഓടെ താപനില ഉയരുവാന്‍ തുടങ്ങി. 30 കൊല്ലത്തോളം ഉണ്ടായികൊണ്ടിരുന്ന താഴ്ചയില്‍ നിന്ന് താപനില പതുക്കെ ഉയരുവാന്‍ തുടങ്ങി.
1880 മുതല്‍ 1970 വരെയുള്ള താപനില നോക്കുക. ഒറ്റ നോട്ടത്തില്‍ 1970ന് ശേഷം താപനില താഴേയ്ക്ക് പോകുമെന്നേ പറയുവാന്‍ കഴിയൂ. എന്നാല്‍ 1850 മുതല്‍ 2008 വരെയുള്ള ഗ്രാഫ് നോക്കുക. അന്ന് കണ്ട താഴ്ച അത്ര ഭീകരമായിരുന്നില്ല എന്ന് ഇന്ന് കാണുവാന്‍ കഴിയും. ഇവിടെയും നോക്കുക. 2000ത്തിന് ശേഷം ചൂട് കൂടുകയല്ല കുറയുകയാണ് ചെയ്തത്!രണ്ടാമത്തെ ഗ്രാഫ് വിശദമായി നോക്കിയാല്‍ 1860 മുതല്‍ 1880 വരെ ചൂട് കൂടി വരുന്നു എന്നാല്‍ 1880 മുതല്‍ 1910 വരെ ചൂട് കുറയുന്നു. വീണ്ടും 1910 മുതല്‍ 1940 വരെ താപ നില കൂടുന്നു. 1940ല്‍ അത് താഴേയ്ക്ക് പോകുന്നു. 1970 കളില്‍ വീണ്ടും അത് മുകളിലേയ്ക്ക്. 2000ത്തിനടുത്ത് അത് വീണ്ടും താഴേയ്ക്ക് പോകുന്നു. ചുരുക്കത്തില്‍ 20-30 കൊല്ലത്തെ ഇടവേളയില്‍ താപനില ക്രമമായി ഒന്നിടവിട്ട് ഉയരുകയും താഴുകയും ചെയ്യുന്നതായി കാണാം.എന്ത് കൊണ്ട് കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് കൂടി കൊണ്ടിരിക്കുമ്പോള്‍ 1940നും 1975നും ഇടയിലുള്ള കാലയളവിലും 2000ത്തിന് ശേഷവും താപനില കുറഞ്ഞു/യുന്നു? ഇതിനെയൊക്കെ കുറിച്ച് വഴിയേ നോക്കാം.
തിരിച്ച് 1970-1980കളിലേയ്ക്ക് വരാം. ഇതേ കാലഘട്ടത്തിലാണ് ബ്രിട്ടണില്‍ കാര്‍ബണിക ഉല്‍പ്പന്നങ്ങളുടെ പിടിയില്‍ നിന്ന് രാജ്യത്തെ രക്ഷിക്കുവാന്‍ മാര്‍ഗററ്റ് താച്ചര്‍ രംഗത്തെത്തുന്നത്. ന്യൂക്ലിയര്‍ പവര്‍ പ്ലാന്റുകള്‍ക്ക് പ്രചരണം ലഭിക്കുന്നതും താച്ചറിന്റെ സഹായത്താലാണ്. പിന്നീട് എന്‍.ജി.ഒ.കള്‍ക്കും അമേരിക്കയ്ക്കും ഒപ്പം യൂറോപ്പില്‍ അന്ന് തകര്‍ന്ന് കൊണ്ടിരുന്ന കമ്മ്യൂണിസത്തിന് ജനസമ്മതമായ പുതിയൊരു മുഖം കിട്ടുവാന്‍ ആഗോള താപനമെന്ന മുദ്രാവാക്യം കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ഏറ്റെടുത്തു. അതോടെ ആഗോള താപനം എന്നത് രാഷ്ട്രീയ-സാമ്പത്തിക നിലനില്‍പ്പിന്റെ പ്രശ്നമായി മാറി. ഇന്ന് കുറഞ്ഞ് കൊണ്ടിരിക്കുന്ന ഫോസില്‍ ഇന്ധനത്തിന് നിയന്ത്രണം വരുത്തുവാന്‍ വമ്പന്‍ രാഷ്ട്രങ്ങള്‍ക്കുള്ള എളുപ്പ മാര്‍ഗ്ഗമായി ഇത് മാറി. കൂടാതെ വികസ്വര രാജ്യങ്ങളെ തളര്‍ത്തിയിടുവാനും ഇത് നല്ല ഒരു ആയുധമായി അവര്‍ ഉപയോഗിക്കുന്നു. തങ്ങളുടെ രാജ്യങ്ങളില്‍ ഇടതട്ടുകാര്‍ക്ക് പോലും താങ്ങുവാന്‍ കഴിയാത്ത ആള്‍ട്രനേറ്റീവ് എനര്‍ജി ദരിദ്ര രാഷ്ട്രങ്ങളെ അടിച്ചേല്‍പ്പിക്കുന്ന കാഴ്ചയാണ് ഇന്ന് നടമാടുന്നത്!
1998ല്‍ മാന്‍ എന്ന ശാസ്ത്രജ്ഞന്‍ പ്രസിദ്ധീകരിച്ച ലേഖനം ഭാവിയിലെ ആഗോള താപനത്തിന്റെ ഭീകരതയെ ചൂണ്ടികാണിക്കുന്നു എന്ന് പറഞ്ഞ് അല്‍ ഗോര്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തിറങ്ങിയിരുന്നു. എന്നാല്‍ “ഹോക്കി സ്റ്റിക്ക് ഗ്രാഫ്” എന്ന പേരില്‍ അറിയപ്പെടുന്ന ഇത് തെറ്റിദ്ധാരണ ജനകമാണെന്ന് ശാസ്ത്ര ലോകം മുറവിളി കൂട്ടി. ഒടുവില്‍ ഇതിന് ആധികാരികതയില്ല എന്ന് വിധിയും വന്നു.
1998ന് ശേഷം ഭൂമിയിലെ ചൂടിന് എന്ത് സംഭവിച്ചു എന്ന് നോക്കിയാല്‍ ആഗോള താപനമെന്ന് മുറവിളി കൂട്ടുന്നവരുടെ പൊള്ളത്തരം വെളിയില്‍ വരും. കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് കൂടികൊണ്ടിരിക്കുമ്പോഴും1999 മുതല്‍ 2008 വരെയുള്ള ചൂട് കുറഞ്ഞാണ് കണ്ടത്! 2009ല്‍ 2008നേക്കാള്‍ “തണുപ്പായിരിക്കും” എന്ന് പറയുമ്പോള്‍ ആഗോള താപനമെന്നും, മനുഷ്യനിര്‍മ്മിതമെന്നും വാദിക്കുന്നവര്‍ക്ക് എവിടെയാണ് പിഴച്ചത് എന്ന് നോക്കേണ്ടിയിരിക്കുന്നു.
കാര്‍ബണ്‍ ഡൈ ഓക്സൈഡ് അഥവാ മനുഷ്യരാണ് താപനില കൂട്ടുന്നത് എന്ന് വാദിക്കുന്നവര്‍ മനപൂര്‍വ്വം വിട്ട് കളയുന്ന ചില പ്രധാനപ്പെട്ട ഘടകങ്ങളിലേയ്ക്ക് കടക്കാം.
സൂര്യന്റെ സ്വാധീനം
സൂര്യന് ഭൂമിയില്‍ എന്തെങ്കിലും സ്വാധീനം ചെലുത്തുവാന്‍ കഴിയുമോ? കഴിയും എന്ന് നാം പഠിച്ചിട്ടുള്ളതാണ്. അപ്പോള്‍ എന്ത് കൊണ്ട് സൂര്യനിലെ മാറ്റം ഭൂമിയെ സ്വാധീനിക്കുന്നില്ല എന്ന് കാര്‍ബണ്‍ വിരുദ്ധവാദികള്‍ പറയുന്നു! സൂര്യനിലെ സണ്‍ സ്പോട്ട് ഭൂമിയിലെ താപനിലയെ നിയന്ത്രിക്കുന്നു എന്ന് 1800കളില്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് സൂണ്‍ എന്ന ശസ്ത്രജ്ഞനെ പോലെയുള്ളവര്‍ ഇത് തെളിവ് സഹിതം പറഞ്ഞ് തരുന്നു. ഭൌമ താപനിലയ്ക്ക് സോളാര്‍ ഇറേഡിയന്‍സുമായുള്ള ചേര്‍ച്ച പോലെ കാര്‍ബണ്‍ ഡൈ ഓക്സൈഡുമായി ചേര്‍ച്ചയില്ല എന്നത് തന്നെ സൂര്യന്റെ സ്വാധീനം വെളിവാകുന്നു. 2008ല്‍ ഭൂമി തണുത്തു എന്നും ഇതിന് കാരണം സൂര്യനിലെ സണ്‍ സ്പോട്ട് കുറഞ്ഞതാണെന്നും സൂണ്‍ പറയുന്നു. സൂര്യന്റെ ഉള്ളില്‍ പ്രക്ഷുബ്ധത നിറഞ്ഞതും ശാന്തമായതുമായ കാലഘട്ടങ്ങള്‍ ഉണ്ടാകുമെന്നും ഇത് ഏകദേശം 11 കൊല്ലം കൂടുമ്പോള്‍ മാറി വരുമെന്നും നമുക്ക് അറിവുള്ളതാണ്. ഇപ്പോള്‍ സൂര്യന്‍ ശാന്തനാണ്. അതിനാല്‍ സണ്‍ സ്പോട്ടുകള്‍ കുറവാണ്. അപ്പോള്‍ താപനില കുറയുന്നു, എന്നാല്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് കൂടി കൊണ്ടേയിരിക്കുന്നു. അതായത് ആഗോള താപനവാദികളുടെ വാദം പിഴയ്ക്കുന്നു.
കാര്‍ബണ്‍ ഡൈ ഓക്സൈഡും താപനിലയും തമ്മിലുള്ള ബന്ധം
ഹോക്കി സ്റ്റിക്ക് ഗ്രാഫിനോടൊപ്പം അല്‍ ഗോര്‍ ഉപയോഗിച്ചിരുന്ന ഒന്നാണ് വോസ്ടോക്ക് നദിയില്‍ നിന്ന് കുഴിച്ചെടുത്ത മഞ്ഞില്‍ നിന്ന് ലഭിച്ച ചൂടിനെ കുറിച്ചുള്ള ഗ്രാഫ്. അതും കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഗ്രാഫും ഒന്നിന് മീതെ ഒന്നായി ചേര്‍ന്ന് പോകുന്നു എന്നായിരുന്നു വാദം. അതിനാല്‍ മനുഷ്യര്‍ ഉണ്ടാക്കുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഇന്ന് കൂടുന്നതിനാല്‍ സ്വാഭാവികമായും താപനില ഉയരും എന്ന് അവര്‍ പറയുന്നു. എന്നാല്‍ ആ ഗ്രാഫുകള്‍ സൂക്ഷിച്ച് നോക്കിയാല്‍ അവ തമ്മില്‍ ചെറിയ വ്യത്യാസം കാണാം എന്ന് ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തുന്നു. ചെറുതെന്ന് ഒറ്റ നോട്ടത്തില്‍ തോന്നുമെങ്കിലും അവയുടെ സംഖ്യാ വിലകള്‍ തമ്മില്‍ ഒരു 200-400 കൊല്ലത്തെ വ്യത്യാസമുണ്ട്. എന്ന് പറഞ്ഞാല്‍ താപനില കൂടി 200-400 വര്‍ഷം കഴിഞ്ഞാണ് കാര്‍ബണ്‍ ഡൈ ഓക്സൈഡ് വര്‍ദ്ധിക്കുന്നത്. അതായത് ഇപ്പോള്‍ നാം കാണുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഒരു 200 കൊല്ലം പഴക്കമുള്ള ചൂട് കൂടിയത് കൊണ്ട് ഉണ്ടായതാണ്. കാര്‍ബണ്‍ ഡൈ ഓക്സൈഡിനെ ആഗിരണം ചെയ്യുന്നത് മരങ്ങള്‍ മാത്രമല്ല വിശാലമായ സമുദ്രവും ഇതിനെ ആഗിരണം ചെയ്യുന്നു. കടലില്‍ അലിഞ്ഞ് ചേരുന്ന ഈ വാതകം താപ നില വര്‍ദ്ധിക്കുമ്പോള്‍ അന്തരീക്ഷത്തിലേയ്ക്ക് പതുക്കെ പുറം തള്ളപ്പെടുന്നു. ഇന്ന് ലഭ്യമായ തെളിവുകള്‍ പറയുന്നത് ഭൂമി ചൂട് പിടിക്കുകയും കടലിനടിയിലെ ഒഴുക്കിന്റെ ഫലമായി അടിയിലെ താപ നില വര്‍ദ്ധിക്കുകയും അങ്ങിനെ കടലില്‍ അലിഞ്ഞു ചേര്‍ന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡുകള്‍ അന്തരീക്ഷത്തിലേയ്ക്ക് വരുകയും ചെയ്യുന്നു എന്നാണ്. കടലിനടിയിലെ താപനില കൂടുന്നതും (അന്തരീക്ഷ താപനിലയല്ല) അന്റാര്‍ട്ടിക്കിലെ മഞ്ഞുരുകുന്നതും തമ്മില്‍ ബന്ധമുണ്ടായിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്.
നീരാവിയുടെ പങ്ക്
ഇനി ഹരിത വാതകങ്ങളില്‍ 66%ത്തിന് മുകളില്‍ വരുന്നത് നീരാവിയാണ്. ഇവയ്ക്ക് പ്രാധാന്യമില്ല എന്നതരത്തിലാണ് ഇന്ന് ലോകം നീങ്ങുന്നത്. എന്നാല്‍ ഇവരെ എതിര്‍ക്കുന്ന ശാസ്ത്രജ്ഞര്‍ പറയുന്നത് മേഘത്തെ ഒഴിവാക്കിയുള്ള കമ്പ്യൂട്ടര്‍ മോഡലുകളാണ് ഈ പ്രശ്നങ്ങല്‍ക്കൊല്ലാം കാരണം എന്നാണ്. നീരാവിയുടെ ഉറവിടവും, അത് അന്തരീക്ഷത്തെ ചൂടാക്കുമോ അതോ തണുപ്പിക്കുമോ എന്ന് നിശ്ചയമില്ലാത്തതുമാണ് ഭാവിയിലെ താപനിലയെ പറ്റി പല കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളും പല തരത്തില്‍ പ്രവചിച്ചിരിക്കുന്നത്. ഇതിനെ ശരിവെയ്ക്കുന്നതാണ് സാറ്റലൈറ്റ് ഡാറ്റകള്‍. ബലൂണ്‍ പരീക്ഷണങ്ങളും സാറ്റലൈറ്റ് ഡാറ്റകളെ ശരി വെയ്ക്കുന്നു. ഇവിടെ കൊടുത്തിരിക്കുന്ന സാറ്റലൈറ്റ് ഡാറ്റ അനുസരിച്ച് 1993ല്‍ അഗ്നിപര്‍വ്വതം പൊട്ടിയതിനാല്‍ ഭൌമ താപനില കുറഞ്ഞു എന്നും 1998ല്‍ എല്‍ നിനോ പ്രതിഭാസത്താല്‍ താപനില കൂടി എന്നും കാണാം. അതായത് അഗ്നി പര്‍വ്വതങ്ങള്‍ ഭൌമതാപനിലയെ സാരമായി ബാധിക്കുന്നുണ്ട് എന്നതല്ലേ!
മറ്റ് വാദങ്ങള്‍
മറ്റൊരു വാദം മഞ്ഞുമലകള്‍ ഉരുകുന്നു എന്നാണ്. ഇവര്‍ “ലിറ്റില്‍ ഐസ് ഏജിനെ” മറന്ന് പോകുന്നു. അന്ന് മഞ്ഞ് മൂടിയ സ്ഥലങ്ങള്‍ ഇന്ന് തിരിച്ച് പൂര്‍വ്വസ്ഥിതിയില്‍ എത്തിച്ചേരുന്നു. മഞ്ഞ് കൂടുകയും കുറയുകയും ചെയ്ത് കൊണ്ടിരിക്കുന്ന പ്രകൃതി പ്രക്രീയയാണ്. ഇവിടെയും ഒരു നിശ്ചിത ഇടവേള നമുക്ക് കാണുവാനാകും. 2007-2008ലെ മഞ്ഞ് കാലം അതിന് മുന്‍പുള്ളവയേക്കാള്‍ തണുത്തതായിരുന്നു.
ആര്‍ട്ടിക്കില്‍ ചൂട് കൂടുന്നു, ഗ്രീന്‍ലാന്റില്‍ മഞ്ഞുരുകുന്നു ഇത് സമുദ്ര നിരപ്പ് വര്‍ദ്ധിപ്പിക്കുമെന്നാണ് വാദിക്കുന്നത്. എന്നാല്‍ ഈ പ്രദേശങ്ങളില്‍ പണ്ട് (“മിഡീവിയല്‍ വാം പിരിയഡില്‍”) ആളുകള്‍ താമസിച്ചിരുന്നു എന്നും കൃഷി ചെയ്തിരുന്നു എന്നും അതിന് ശേഷം “ലിറ്റില്‍ ഐസ് ഏജില്‍” ആണ് ഇന്ന് കാണുന്നത് പോലെ മഞ്ഞ് മൂടപ്പെട്ടതെന്നും അറിവുള്ളതാണ്. കൂടാതെ ഇപ്പോള്‍ ആര്‍ട്ടിക്കില്‍ ചൂട് കൂടുമ്പോള്‍ തന്നെ അന്റാര്‍ട്ടിക്കില്‍ മഞ്ഞ് കൂടുതലായി അടിഞ്ഞ് കൂടുന്നു എന്നതിനെ പറ്റി ഇവര്‍ പറയുന്നില്ല. ഇനി പഴയ കാല ചരിത്രം നോക്കിയാല്‍ ചൂട് കൂടിയ സമയത്ത് സമുദ്രനിരപ്പ് താഴുകയാണ് ചെയ്തിട്ടുള്ളത്!
സമുദ്രത്തിന്റെ അടിയൊഴുക്കുകളും, സമുദ്രത്തിലെ താപനിലയും അന്തരീക്ഷ താപനിലയെ സ്വാധീനിക്കുന്നുണ്ട്.
സാറ്റലൈറ്റ് ഡാറ്റയില്‍ അഗ്നി പര്‍വ്വതങ്ങള്‍ക്ക് സ്വാധീനം ചെലുത്തുവാന്‍ കഴിയുമെന്ന് നാം കണ്ടതാണ്. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് താപനില വര്‍ദ്ധിച്ചതിന് പ്രകൃതിദത്തമായ കാരണങ്ങളാണെന്ന് ആഗോള താപന വാദികള്‍ സമ്മതിക്കുമ്പോള്‍ തന്നെ ഇന്ന് അവയ്ക്ക് യാതൊരു സ്വാധീനവും ഇല്ല എന്ന് പറയുന്നതിലെ വൈരുദ്ധ്യാതമകത കണ്ടില്ലെന്ന് നടിക്കുവാനാകുമോ?
ഇവ കൂടാതെ എല്ലാവരും മറക്കുന്ന മറ്റൊരു കാരണം കൂടി ഇവിടെ കുറിക്കുന്നു. ഭൂമിയുടെ ധ്രുവങ്ങളില്‍ വരുന്ന മാറ്റം. നോര്‍ത്ത് മാഗ്നറ്റിക്ക് ധ്രുവത്തെ കുറിച്ച് കാനഡ പഠനം നടത്തുണ്ട്. 2001 വരെയുള്ള ഡാറ്റകളനുസരിച്ച് നോര്‍ത്ത് ധ്രുവത്തിന്റെ സ്ഥാനം അതി വേഗത്തില്‍ മാറി കൊണ്ടിരിക്കുന്നു എന്നാണ്, ഒരു വര്‍ഷത്തില്‍ 40കി.മി. വേഗതയില്‍! 2050ല്‍ നോര്‍ത്ത് പോള്‍ സൈബീരിയയില്‍ എത്തുമെന്നാണ് കരുതുന്നത്! കൂടാതെ ദക്ഷിണ ഉത്തര ധ്രുവങ്ങള്‍ തമ്മില്‍ മാറി മറിയുന്നത് സാധാരണ സംഭവിക്കുന്നതാണ്. മുന്‍പ് സംഭവിച്ചിട്ടുണ്ട്. പക്ഷേ പതിനാരക്കണക്കിന് വര്‍ഷങ്ങള്‍ കൊണ്ടേ ഇത് സംഭവിക്കാറുള്ളൂ. അടുത്ത ധ്രുവ മാറ്റത്തിനുള്ള സമയം പണ്ടേ കഴിഞ്ഞിരിക്കുന്നു എന്നാണ് ശസ്ത്രജ്ഞര്‍ വിലയിരുത്തുന്നത്. ഏത് സമയവും ഭൂമിയുടെ ധ്രുവങ്ങള്‍ തമ്മില്‍ മാറി മറിയാം. അത് ചിലപ്പോള്‍ വര്‍ഷങ്ങള്‍ എടുത്താകാം അല്ലെങ്കില്‍ ചിലപ്പോള്‍ നിമിഷങ്ങള്‍ കൊണ്ടാകാം. അങ്ങിനെയെങ്കില്‍ ഒരു പക്ഷേ ഭൂമിയിലെ ജീവജാലങ്ങളുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാകാം. ഇവിടെ പറയുവാന്‍ ഉദ്ദേശിച്ചത് ധ്രുവങ്ങളില്‍ മാറ്റം വരുന്നുണ്ടെന്ന് നാസയും മറ്റ് ശാസ്ത്രജ്ഞരും സമ്മതിക്കുന്നു അപ്പോള്‍ എന്ത് കൊണ്ട് ഭൂമിയിലെ താപനിലയിലെ വ്യതിയാനത്തിന് പ്രത്യേകിച്ച് ആര്‍ട്ടിക്കിലെയും, ഗ്രീന്‍ലാന്റിലെയും മഞ്ഞുരുകുന്നതില്‍ ഈ ധ്രുവ മാറ്റം കാരണമാകുന്നില്ല എന്നതാണ്.
ചുരുക്കത്തില്‍:
- 1940 മുതല്‍ 1975 വരെ ഭൌമ താപനില കുറഞ്ഞാണിരുന്നത് എന്നാല്‍ ആ കാലഘട്ടത്തില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് കൂടുകയായിരുന്നു.
- കാലാവസ്ഥ മോഡലുകള്‍ പ്രകാരം ഇപ്പോള്‍ ഭൌമതാപനില കൂടേണ്ടതാണ് എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായിട്ട് താപനില കുറയുകയാണ്.
- ആര്‍ട്ടിക്കില്‍ മഞ്ഞ് ഉരുകുന്നു എങ്കിലും അന്റാര്‍ട്ടിക്കില്‍ മഞ്ഞിന്റെ അടിഞ്ഞ് കൂടല്‍ വര്‍ദ്ധിക്കുന്നു.
- സൂര്യനില്‍ ഇപ്പോള്‍ സണ്‍ സ്പോട്ട് ഇല്ല അല്ലെങ്കില്‍ കുറവാണ് അതിനാല്‍ തന്നെ ഭൌമ താപനിലയും കുറഞ്ഞിരിക്കുന്നു
- ഭൌമ താപനില വര്‍ദ്ധിച്ചതിന് ശേഷമാണ് കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് വര്‍ദ്ധിച്ചത്. അതായത് ചൂട് വര്‍ദ്ധിച്ചതിനാല്‍ കടലില്‍ അലിഞ്ഞ് ചേര്‍ന്ന വാതകം പുറത്തേയ്ക്ക് വരുന്നു.
- മേഘങ്ങളും, ഏറോ സോളുകളും ഭൌമ താപനില കുറയ്ക്കുവാന്‍ കാരണമാകും എന്നാല്‍ ഇന്നത്തെ കമ്പ്യൂട്ടര്‍ മോഡലുകള്‍ ഇവയെ നിസ്സാരമായി കാണുന്നു.
- താപനില വര്‍ദ്ധിക്കുമെന്ന് പറയുന്ന കമ്പ്യൂട്ടര്‍ മോഡലുകളുടെ പ്രവചനങ്ങള്‍ തമ്മില്‍ വലിയ വ്യത്യാസമുണ്ട് എന്നത് തന്നെ ഇവയെ വിശ്വാസത്തിലെടുക്കുവാന്‍ കഴിയില്ല.
- കാര്‍ബണ്‍ ഡൈ ഓക്സൈഡ് കൂടുന്നത് മരങ്ങളുടെ വളര്‍ച്ചയ്ക്ക് നല്ലതാണ്. അത് വഴി കൃഷി വര്‍ദ്ധിക്കും.
- 1971ല്‍ നാഷണല്‍ അക്കാഡമിക്ക് സയന്‍സ് പറഞ്ഞത് 100 വര്‍ഷത്തിനുള്ളില്‍ ഭൂമി തണുത്ത് മരവിക്കുമെന്നാണ്. ഇന്ന് ഐ.പി.സി.സി. പറയുന്നത് 2100 ഓടെ ചൂട് രണ്ട് ഡിഗ്രി സെത്ഷ്യസ് ആയി വര്‍ദ്ധിക്കുമെന്നാണ്.
- വില കൂടിയ ആള്‍ട്ടര്‍നേറ്റീവ് ഊര്‍ജ്ജത്തിന്റെ ഉപയോഗം സാധാരണക്കാര്‍ക്ക്/രാജ്യങ്ങള്‍ക്ക് താങ്ങുവാന്‍ കഴിയാത്ത ഒന്നാണ്.
സ്വപ്നങ്ങളെ ആദ്യമായി ശാസ്ത്രീയ വിശകലനത്തിനു വിധേയമാക്കിയത് നമ്മുടെ സിഗ്മണ്ട് ഫ്രോയിഡ് അപ്പൂപ്പനാണ്. ഫ്രോയിഡിന്റെ മന:ശാസ്ത്ര വിശകലനമനുസരിച്ച് സ്വപ്നം എന്നത് പൂർത്തിയാവാത്തതോ തീവ്രമായതോ ആയ അബോധ ചോദനകളുടെ സഫലീകരണമാണ്. എല്ലാ സ്വപ്നത്തിനും ഉപബോധ തലത്തിൽ അർത്ഥമുണ്ടെന്നും ഒരുതരം സിംബോളിക് സംവേദനമാണു സ്വപ്നങ്ങളിലൂടെ മനസ്സ് നടത്തുന്നതെന്നും ഫ്രോയിഡ് വിശദീകരിച്ചു. ഇന്നും തത്വ ചിന്തകർ ഫ്രോയിഡിയൻ ചിന്താ രീതിയാണ് ഉപയോഗിക്കുന്നത് ; ഒരുപക്ഷേ അതിന്റെ കാല്പനിക സൌന്ദര്യമാവാം കാരണം.
നമ്മുടെ സ്മൃതിയെ/ഓർമ്മയെ നിർണ്ണയിക്കുന്ന മസ്തിഷ്ക പ്രക്രിയയ്ക്ക് പ്രധാനമായും രണ്ട് വിഭാഗങ്ങളുണ്ട് – വ്യവഹാര സ്മൃതി മണ്ഡലം (working memory), സ്മൃതി സംഭരണ മണ്ഡലം(memory storage).ഇതിൽ വ്യവഹാര സ്മൃതി മണ്ഡലമെന്നത് ബോധവും അബോധവുമായ എല്ലാ അറിവുകളുടെയും ആദ്യ പ്രോസസിംഗ് നടക്കുന്ന സ്ഥലമാണ്. പരിതസ്ഥിതിയിൽ നിന്ന് കണ്ണുകളും കാതുകളും ഉൾപ്പടെയുള്ള 11 ഇന്ദ്രിയങ്ങളിലൂടെ * തലച്ചോറിനു ലഭിക്കുന്ന അറിവുകളാണ് ഇവിടെ പ്രോസസ് ചെയ്യപെടുന്നത്. ഇന്ദിയങ്ങളിൽ നിന്നും പുത്തനായി വരുന്ന അറിവുകളെ ആദ്യം ഇന്ദ്രിയ സ്മരണ എന്നൊരു മണ്ഡലത്തിൽ സ്വീകരിച്ചിട്ട് അവയെ പിന്നെ വ്യവഹാര സ്മൃതി മണ്ഡലത്തിലേയ്ക്കു മാറ്റുകയാണു മസ്തിഷ്കം ചെയ്യുന്നത് എന്നൊരു കാഴ്ചപ്പാടുമുണ്ട്. അതെന്തുതന്നെയായാലും സജീവ സ്മൃതി മണ്ഡലമെന്നത് നമ്മുടെ ഉണർവിന്റെയും ബോധത്തിന്റെയും മുഖമുദ്രയാണെന്ന് ഉറപ്പിച്ചുപറയാം.
ബോധ സ്മൃതിയും അബോധ സ്മൃതിയും
ഓർമ്മകൾ ഉണ്ടാകുന്നത് . . .
ഉറങ്ങാൻ കിടക്കുമ്പോൾ . . .
ഉറക്കത്തിലേക്ക് വീഴുന്ന ആദ്യ ഒന്നരമണിക്കൂറിനുള്ളിൽ നിങ്ങൾ REM നിദ്രാഘട്ടത്തിലെത്തുന്നു. ഈ ഘട്ടത്തിന്റെ പ്രത്യേകതയെന്താണ് ? നിങ്ങളുടെ തലച്ചോർ പൂർണ്ണമായും ‘ഉണർന്നിരി’ക്കുകയും ശരീരം ‘സ്തംഭനാവസ്ഥ’യിൽ ആയിരിക്കുകയും ചെയ്യും ! അതായത് മനസ് ഉണർന്നു പ്രവർത്തിക്കുന്നു. സ്വപ്നങ്ങൾ ഈ ഘട്ടത്തിലാണുണ്ടാവുന്നത്. അതിലെ സംഭവങ്ങളോടൊക്കെ നിങ്ങളുടെ മനസ്സ് കൃത്യമായി പ്രതികരിക്കുന്നുണ്ട്. നിങ്ങൾ മനസ്സിൽ നിലവിളിക്കുന്നു, കരയുന്നു, പൊട്ടിച്ചിരിക്കുന്നു … പക്ഷേ… ശരീരം – അത് സ്തംഭിച്ചിരിക്കും. നിങ്ങൾക്ക് ഭയം മൂലം ‘ഓടാൻ’ തോന്നിയാലും കാലുകൾ അനങ്ങുന്നില്ല, നിലവിളിക്കാൻ തോന്നിയാലും തൊണ്ട അടഞ്ഞിരിക്കുന്നു… എന്താണിങ്ങനെ ?
നമ്മുടെ ഉറക്കത്തിന്റെ 75% സമയവും നാം NREM നിദ്രാഘട്ടത്തിലാണ്. ഇതിനു പിന്നെയും 4 അവാന്തര ഘട്ടങ്ങളുണ്ട്. അതേക്കുറിച്ച് പറഞ്ഞാൽ ഇതു വായിക്കുന്ന നിങ്ങൾ ഉറക്കത്തിലാകുമെന്നതിനാൽ വിടുന്നു :). ഈ NREM സമയത്ത് ‘മരവിച്ച’ മനസ്സും ‘ഉണർന്ന’ ശരീരവുമാണു നമുക്ക് എന്നു പറയാം. ഈ ഘട്ടത്തിൽ സ്വപ്നങ്ങൾ തീരേ ഇല്ല എന്നുപറയാനാവില്ല. എന്നാൽ ഒന്നും ഓർക്കാനാവില്ല.
സ്വപ്ന സമാനം ഈ അനുഭവം . . .
അങ്ങനെ REM നിദ്രയിൽ അബോധസ്മൃതികളുടെ ‘അസംബന്ധ’ ചിത്രങ്ങളാണ് മനസ്സിൽ ഓടിക്കളിക്കുന്നത്. ഇത് നാം മുൻ അനുഭവങ്ങളിലൂടെ ഉണ്ടാക്കി വച്ചിട്ടുള്ള ‘ലോജിക്കി’ന് വിരുദ്ധമാകാം. അപ്പോൾ സംഭരിക്കപ്പെടുന്ന ഡേറ്റയിൽ വൈരുദ്ധ്യങ്ങൾ ഉണ്ടാവാനും സാധ്യതയുണ്ട്. ഇതു തടയാൻ മനസ്സ് കാണിക്കുന്ന ‘പൊടിക്കൈ’ ആണ് ഈ അസംബന്ധ ചിത്രങ്ങളെ’ ഒരു സീക്വൻസിൽ കഥ പോലെ ആക്കി മാറ്റുക എന്നത് . ഇതാ ഒരു സ്വപ്നം തയ്യാർ !
തലേന്ന് പറമ്പിൽ ഒരു കയർ കണ്ട് ഒരു മില്ലി സെക്കന്റ് നേരം അതു വല്ല ഇഴജന്തുവുമായിരുന്നോ എന്ന് നിങ്ങൾ സംശയിക്കുന്നു. ആ സംശയം ഉണ്ടായി എന്ന കാര്യം പോലും നിങ്ങൾ വൈകുന്നേരമായപ്പോഴേക്കും മറന്നു പോകുന്നു. എന്നാൽ അബോധ സ്മൃതിയായി അത് തലച്ചോറിലുണ്ട്. നിദ്രയുടെ ഒരു ഘട്ടത്തിൽ ‘പറമ്പിലെ കയർ’ പൊങ്ങിവരുന്നു. മനസ്സ് ആ ‘അസംബന്ധത്തെ’ ഒരു പാമ്പാക്കി മാറ്റുന്നു. അല്പം ഭാവന ചേർത്ത് ഒരു കഥ അതിനു ചുറ്റും മെനഞ്ഞെന്നും വരാം – പാമ്പ് നിങ്ങളുടെ കട്ടിലിനടിയിൽ, പാമ്പ് നിങ്ങളുടെ കുളിമുറിയിൽ, പാമ്പ് നിങ്ങളുടെ കുഞ്ഞിനരികിൽ – നിങ്ങൾ വടിയെടുക്കാനായി തപ്പുന്നു – ഇല്ല, കൈകൾ സ്തംഭിച്ചിരിക്കുന്നു, ഉറക്കെവിളിക്കാൻ പോലുമാകുന്നില്ല…. കട്ട് ! സ്വപ്നം മാറിക്കഴിഞ്ഞു. നിങ്ങൾ ഏതോ ബന്ധുവിന്റെ കല്യാണ വീട്ടിലാണിപ്പോൾ. ബന്ധുവിനെ നിങ്ങൾക്കറിയാം, എന്നാൽ മുഖം മനസ്സിലാവുന്നില്ല. . . അല്പനേരം കഴിയുമ്പോൾ അത് കല്യാണവീടല്ല മരണവീടാണെന്ന് മനസിലാകുന്നു ..! കട്ട്..!!
അബോധസ്മൃതികളാണു സ്വപ്നകാരകം എന്നു പറഞ്ഞു. അപ്പോൾ ബോധസ്മൃതികളോ ?
1. മൈക്രോ തരംഗങ്ങള്‍ വളരെ വളരെ ഊര്‍ജ്ജം കുറഞ്ഞ (ഏതാണ്ട് 2450 മെഗാ ഹെര്‍ട്സ് മാത്രമുള്ള ഫ്രീക്വന്‍സി) തരംഗങ്ങളാണ്. അവ കോശത്തിനുള്ളില്‍ കടന്ന് ജനിതക വസ്തുക്കളേയോ പ്രോട്ടീനുകളെയോ ഇഴപൊട്ടിച്ച് മ്യൂട്ടേഷനുണ്ടാക്കുകയില്ല. അത്തരം പ്രശ്നങ്ങള്‍ കാണിക്കുന്നത് അയോണൈസിംഗ് റേഡിയേഷനുകള്‍ (ionizing rays) എന്നറിയപ്പെടുന്ന ചില ഫ്രിക്വന്‍സി (ഊര്‍ജ്ജം) കൂടിയ തരം ഇലക്ട്രോമാഗ്നെറ്റിക് തരംഗങ്ങളാണ്. ഉദാഹരണം – എക്സ് റേ, കോസ്മിക് റേ എന്നിവ.
2. ടിഷ്യൂ ഹീറ്റിംഗ് വഴിയാണ് മൈക്രോ വേവ് ഭക്ഷണം പാകം ചെയ്യുന്നത് എന്ന് താങ്കള്‍ പറഞ്ഞു. എങ്ങനെയാണ് ടിഷ്യൂവിനെ ‘ഹീറ്റ്’ചെയ്യുന്നതെന്ന് അറിയാമോ ? പറഞ്ഞുതരാം : മൈക്രോ തരംഗങ്ങള്‍ ഭക്ഷണത്തിലെ വെള്ളത്തിന്റെ കണികകളെ (water molecules-നെ) ഒരു കാന്തത്തിന്റെ സൂചിയെ പോലെ വട്ടം ചുറ്റിക്കുന്നു. മൈക്രോതരംഗങ്ങള്‍ സൃഷ്ടിക്കുന്ന ഫീല്‍ഡില്‍ ജലകണിക ഒരു കാന്തസൂചികണക്കെ ചാഞ്ചാടുന്നു (ഇതിനെ Water Dipole എന്ന് പറയും). ഈ Water Dipole മൈക്രോതരംഗവുമായി പ്രതിപ്രവര്‍ത്തിക്കുന്നതിന്റെ ഫലമായി ചൂടിന്റെ രൂപത്തില്‍ ഊര്‍ജ്ജം നഷ്ടപ്പെടുന്നു. ഈ ചൂടുകാരണം ഭക്ഷണം പാചകം ചെയ്യപ്പെടുന്നു. വെള്ളത്തിന്റെ മോളിക്യൂളുകളെ മാത്രം ആശ്രയിച്ച് ചൂടുല്‍പ്പാദിപ്പിക്കുന്നതിനാലാണ് മൈക്രോ വേവ് അവനുകളില്‍ വയ്ക്കുന്ന പാത്രങ്ങള്‍ നേരിട്ട് ചൂടാകാതിരിക്കുന്നത്. (ഭക്ഷണത്തിന്റെ ചൂട് ഒരല്പം സ്പര്‍ശനത്തിലൂടെ പകര്‍ന്നു കിട്ടുന്നതുകൊണ്ട് മാത്രമാണ് പാത്രങ്ങള്‍ അവനില്‍ ചൂടാകുക.)
3. ഇനി ഈ ചൂടാകല്‍ കോണ്ട് കോശങ്ങളില്‍ എന്തു സംഭവിക്കുമെന്നോ ? അതറിയാന്‍ ഒരു മുട്ട സാദാ സ്റ്റൌവില്‍ വച്ച് പുഴുങ്ങുമ്പോള്‍ എന്തുണ്ടാകുമെന്ന് മനസ്സിലാക്കിയാല്‍ മതി. മുട്ടയിലെ പ്രോട്ടീന്‍ കൂടുതലുള്ള ഭാഗമായ ദ്രാവക ഭാഗം protein coagulation വഴി വെളുത്ത് കട്ടിയുള്ള വെള്ളക്കരുവാകുന്നു. കൊളസ്ട്രോള്‍ കൂടിയ മഞ്ഞ ഭാഗം കൊയാഗുലേഷന്‍ വഴി മഞ്ഞക്കരുവും ആകുന്നു. ഇവിടെയൊന്നും ഒരു മ്യൂട്ടേഷനും നടക്കുന്നില്ല. വെറും ചൂടിന്റെ ഇഫക്റ്റ് മാത്രമാണുള്ളത്. മാംസം മാത്രമല്ല പച്ചിലയും വേരും കിഴങ്ങുമൊക്കെ ഇങ്ങനെ പാചകം ചെയ്യുന്ന വേളയില്‍ ചൂടുകൊണ്ട് രാസഘടന മാറി കട്ടിയുള്ളതോ മൃദുവായതോ ഒക്കെയാവുന്നു. അവിടെയൊന്നും മ്യൂട്ടേഷന്‍ നടന്ന് താങ്കള്‍ പറയുമ്പോലെ PCR റിയാക്ഷനൊന്നും ഉണ്ടാകുന്നില്ല.
ഭക്ഷണം മൈക്രോ വേവ് അവനില്‍ പാകം ചെയ്താലും നേരിട്ട് സ്റ്റൌവിലോ അടുപ്പിലോ വച്ച് പാകപ്പെടുത്തിയാലും ഭക്ഷണത്തില്‍ വരുന്ന മാറ്റങ്ങള്‍ ഒന്നു തന്നെ. അതില്‍ ഒരു പോളിമെറേയ്സ് ചെയിന്‍ റിയാക്ഷനും (PCR) ഇല്ല.
4. പോളിമെറേയ്സ് ചെയിന്‍ റിയാക്ഷന്‍ (PCR) എന്നതു എന്താണെന്ന് താങ്കള്‍ക്കറിയാമോ എന്ന് ഈ ചോദ്യത്തില്‍ നിന്നും ഞാന്‍ സംശയിക്കുന്നു. അടിസ്ഥാനപരമായി PCR എന്നത് ഡി.എന്‍.ഏമാലകളുടെ കോപ്പികള്‍ വേഗം നിര്‍മ്മിച്ചെടുക്കാനുള്ള ഒരു ശാസ്ത്രീയ ലാബോറട്ടറി ടെക്നിക്ക് മാത്രമാണ്.ഉദാഹരണത്തിന് ഒരു ചെറിയ കഷണം ഡി.എന്‍.ഏ എന്റെ കൈയ്യില്‍ ഉണ്ടെന്നു കരുതുക. (ഒരു വൈറസിന്റെയോ ഒരു ബാക്ടീരിയത്തിന്റെയോ ജനിതക വസ്തു).എനിക്ക് എന്തെങ്കിലും പരീക്ഷണങ്ങള്‍ക്കായി ഉപയോഗിക്കണം എങ്കില്‍ ഇതിന്റെ കുറച്ചു കോപ്പികള്‍ (പകര്‍പ്പുകള്‍) എനിക്കു വേണം.അപ്പോള്‍ ഈ ചെറിയ കഷണത്തില്‍ നിന്നും വളരെ എളുപ്പത്തില്‍ ഡി.എന്‍.എ യുടെ കോപ്പികളെടുക്കാനാണ് PCR വിദ്യ ഉപയോഗിക്കുക. ആദ്യമായി ഒരു നിശ്ചിത ചൂടില്‍ PCR-നായി തയാറാക്കിയ യന്ത്രത്തില്‍ (ടെമ്പോ സൈക്ലര്‍) നമ്മുക്ക് കോപ്പികളെടുക്കേണ്ട ഡി.എന്‍ ഏ കഷണം ഇട്ട് തിളപ്പിക്കുന്നു. ഡി.എന്‍.ഏക്ക് രണ്ട് ഇഴകളാണ് ഉള്ളതെന്ന് ഓര്‍ക്കണം. ഒരു നിശ്ചിത ചൂടില്‍ ഈ രണ്ട് ഇഴകള്‍ പിരിയും. ഇങ്ങനെ പിരിഞ്ഞ ഇഴകളില്‍ ഓരോന്നില്‍ നിന്നും ഓരോ കുട്ടി ഇഴകളെ ഉണ്ടാക്കുകയാണ് അടുത്ത പടി (ഇതാണ് യഥാര്‍ത്ഥ ‘ഡി.എന്‍.ഏ-കോപ്പിയെടുക്കല്‍’). ഇതിനായി നമ്മുടെ ലായനിയില്‍ ഡി.എന്‍.ഏ-കോപ്പികളെടുക്കാന്‍ സഹായിക്കുന്ന ചില രാസത്വരകങ്ങള്‍ (enzymes-എന്‍സൈമുകള്‍) ഇടുന്നു. ഒപ്പം ഡി.എന്‍.ഏ നിര്‍മ്മിക്കാനാവശ്യമായ റൈബോ ന്യൂക്ലിയോറ്റൈഡ് (ribo nucleotides) ഗണത്തില്‍പ്പെടുന്ന മോളിക്യൂളുകളും. എന്‍സൈമിന്റെ പ്രവര്‍ത്തനം ത്വരിതപ്പെടുത്താനുള്ള എല്ലാ അന്തരീക്ഷവും PCR-നായി തയാറാക്കിയ യന്ത്രത്തില്‍ നേരത്തേ സൃഷ്ടിച്ചിട്ടുണ്ടാകും. പുതുതായി ഉണ്ടാകുന്ന ഓരോ ഡി.എന്‍.ഏ മാലയെയും യന്ത്രത്തിലെ ലായനി വീണ്ടും ചൂടാക്കി ഇഴപിരിക്കുന്നു. ഇങ്ങനെ പിരിഞ്ഞു മാറുന്ന ഇഴകളോരോന്നില്‍ നിന്നും എന്‍സൈമുകള്‍ പുതിയ ഡി.എന്‍.ഏ മാലകളുണ്ടാക്കിയെടുക്കുന്നു. ഇങ്ങനെ നമുക്കാവശ്യമുള്ളത്രയും കോപ്പികള്‍ എടുക്കുന്നതിന് PCR യന്ത്രം സഹായിക്കുന്നു.
അശോക് കര്‍ത്താ മാഷേ, ഇനി പറയൂ എന്തുതരം PCR റിയാക്ഷനാണ് മൈക്രോവേവ് അവനില്‍ നിന്നുള്ള തരംഗങ്ങള്‍ ഏറ്റാല്‍ നമ്മുടെ കോശങ്ങളില്‍ ഉണ്ടാകുന്നത് ?
5. ഇനി അങ്ങ് പറയും പോലെ മൈക്രോവേവ് അവനിലെ ഭക്ഷണത്തില്‍ ചൂടേറ്റ് മ്യൂട്ടേഷന്‍ വരുമെന്നു തന്നെ ഒരു വാദത്തിനു വേണ്ടി സമ്മതിക്കാം. എന്നുവച്ച് ആഹാരത്തിലെ ഈ മ്യൂട്ടേഷന്‍ കഴിക്കുന്നവന്റെ ശരീരത്തില്‍ അതുപോലെ പ്രവേശിക്കും എന്നാണോ അങ്ങ് പറയുന്നത് ? എങ്കില്‍ ദഹനപ്രക്രിയയെക്കുറിച്ചുള്ള തികഞ്ഞ അജ്ഞതയായേ അതിനെ കാണാനാവൂ.ദഹിച്ചു കഴിഞ്ഞ ഏതൊരു ഭക്ഷണ പദാര്‍ത്ഥവും മാംസ്യമോ (പ്രോട്ടീന്‍), അന്നജമോ(കാര്‍ബോഹൈഡ്രെറ്റ്), കൊഴുപ്പോ (ഫാറ്റ്), റൈബോ ന്യൂക്ലിക് ആസിഡുകളോ (ജനിതകവസ്തുവിന്റെ പ്രധാനഘടകം) ഒക്കെയായിട്ടാണ് വയറിലേയും കുടലിലേയും കോശങ്ങളിലൂടെ രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നത്. അല്ലാതെ ക്യാരറ്റ് കഴിക്കുന്നവന്റെ രക്തത്തിലോ കോശങ്ങളിലോ ക്യാരറ്റ് അങ്ങനെതന്നെ കഷ്ണങ്ങളായി കിടന്ന് ഒഴുകുകയൊന്നുമില്ല. അതുകൊണ്ടു തന്നെ കഴിക്കുന്ന ഭക്ഷണത്തില്‍ എന്തു മ്യൂട്ടേഷനുണ്ടേലും, എന്തു ജനിതക വൈകല്യം ഉണ്ടേലും അതൊന്നും ദഹനപ്രക്രിയകഴിഞ്ഞ് ശരീരത്തില്‍ ആഗിരണം ചെയ്യുന്ന വസ്തുക്കളില്‍ ഉണ്ടാവില്ല. (ദഹനത്തെക്കുറിച്ച് വളരെ ലളിതമായും ഭംഗിയായും സുകുമാരന്‍ സര്‍ ഇവിടെ വിവരിച്ചിരിക്കുന്നത് താല്പര്യമുള്ളവര്‍ക്ക് വായിക്കാം. )
6. മൈക്രോ വേവ് അവനുകള്‍ ഇറങ്ങിയകാലം മുതല്‍ ഇതുപോലുള്ള ഒട്ടേറേ തെറ്റിദ്ധാരണകള്‍ അവയുടെ സുരക്ഷിതത്വത്തെ കുറിച്ച് ഉണ്ടായിട്ടുണ്ട്. ഇപ്പോഴും ഒരുപാട് ചവറ് ഈ-മെയിലുകള്‍ ഇതേക്കുറിച്ച് അനാവശ്യഭീതി പരത്തിക്കൊണ്ട് കറങ്ങിനടക്കുന്നുമുണ്ട്. അതിന്റെ സത്യാവസ്ഥ അറിയണമെങ്കില്‍ ഈ യന്ത്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതിന്റെ പിന്നിലെ ഫിസിക്സ് അറിഞ്ഞാല്‍ മതി !
7. മൈക്രോവേവ് അവനുകളില്‍ നിന്നും പുറത്തേയ്ക്ക് മൈക്രോ തരംഗങ്ങള്‍ വരാതിരിക്കാനായി ഒട്ടേറെ സുരക്ഷാക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. അതു മ്യൂട്ടേഷന്‍ ഭയന്നിട്ടൊന്നുമല്ല. മറ്റേതൊരു ഭക്ഷണവസ്തുവും ചൂടാകുന്നതുപോലെ മനുഷ്യശരീരവും ശക്തിയേറിയ മൈക്രോ വേവുകള്‍ ഏറ്റാല്‍ പൊള്ളും. അത് അബദ്ധത്തില്‍ സംഭവിക്കാതിരിക്കാനാണ് അവനുകളുടെ വാതില്‍ വളരെ സുരക്ഷിതമായ രീതിയില്‍ അടയ്ക്കാനും തുറക്കാനും കഴിയുന്ന ഒന്നായിരിക്കണം എന്ന നിഷ്കര്‍ഷ. മാത്രവുമല്ല, സ്റ്റാന്റിംഗ് വേവ് എന്ന തത്വപ്രകാരമാണ് ഇതിനുള്ളില്‍ മൈക്രോ വേവുകള്‍ ഭക്ഷണം ചൂടാക്കുമ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഈ തരംഗങ്ങള്‍ oven-ന്റെ ഉള്ളിലെ ലോഹമതിലുകളില്‍ തട്ടി ഉള്ളിലേക്കു തന്നെ പ്രതിഫലിക്കുന്നു. അങ്ങനെ പരമാവധി തരംഗങ്ങള്‍ oven-ന്റെ ഉള്ളില്‍തന്നെ നിന്ന് ഭക്ഷണത്തെ ചൂടാക്കുന്നു. ഒട്ടും പുറത്തെ അന്തരീക്ഷത്തിലേക്ക് ലീക്ക് ചെയ്യുന്നുമില്ല. ഇനി എന്തെങ്കിലും കാരണവശാല്‍ ലീക്കു ചെയ്യുന്നുണ്ടെങ്കില്‍ അത് പരമാവധി ഒരു ചതുരശ്ര സെന്റീമീറ്ററിന് 5 മില്ലി വാട്ട് (5 milliWatts/sq cm) എന്ന അളവില്‍ മാത്രമേ പുറത്ത് വരൂ. ഇതാകട്ടെ അവനില്‍ നിന്നും 2 ഇഞ്ച് അകലത്തിലെ കാര്യമാണ്. മൈക്രോവെവ് അവനില്‍ നിന്നും ഒരു കൈയ്യുടെ നീളത്തിന്റെയത്രയും ദൂരം മാറിനിന്നാല്‍ ഈ റേഡിയേഷന്‍ അളവ് വളരെ വളരെ കുറയുകയും ചെയ്യും. അതുകൊണ്ടുതന്നെ oven-ന്റെ അടുത്ത് നില്‍ക്കുന്നവര്‍ക്ക് പൊള്ളലേല്‍ക്കുന്നതായി കണ്ടിട്ടുമില്ല. ഒരു സാധാരണ മൊബൈല്‍ ഫോണില്‍ നിന്നുമുള്ള റേഡിയേഷന്‍ 1.6 വാട്ട് ആണ് എന്നോര്‍ക്കുക. ഇത് മൈക്രോ വേവ് അവനില്‍ നിന്നുണ്ടാകുന്നതിന്റെ 300 ഇരട്ടിക്ക് മുകളില്‍ വരും ! എന്നിട്ട് ഈയടുത്ത് പുറത്തുവന്ന 10 വര്‍ഷം നീണ്ട വലിയ പഠനങ്ങള്‍ പോലും മൊബൈല്‍ ഫോണുകള്‍ ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ ഉണ്ടാക്കുന്നില്ലഎന്നാണ് കണ്ടെത്തിയത് . അപ്പോള്‍ അതിനേക്കാളൊക്കെ എത്രയോ കുറഞ്ഞ റേഡിയേഷന്‍ മനുഷ്യശരീരത്തിലേല്‍പ്പിക്കാന്‍ സാധ്യതയുള്ള oven-നെ പഴിപറയുന്നത് എന്തിനാണാവോ ?
യൂണിവേഴ്സല്‍ വര്‍ക്ക് പ്രിക്കോഷന്‍സ് (UWP) എന്ന പേരില്‍ ക്രോഡീകരിക്ക്കപ്പെട്ട ഒരു കൂട്ടം മുന്‍ കരുതലുകളുണ്ട് – ഏതൊരു ആതുരശുശ്രൂഷകനും രോഗികളെ പരിചരിക്കുമ്പോള്‍ സ്വീകരിച്ചിരിക്കേണ്ടുന്ന മുന്‍ കരുതലുകള്‍. ഈ മുന്‍ കരുതലുകള്‍ എയിഡ്സ് രോഗിക്കു മാത്രമല്ല, ആര്‍ക്ക് ശുശ്രൂഷ നല്‍കുമ്പോഴും സ്വീകരിച്ചിരിക്കേണ്ടവയാണ്.
അതില്‍ ഏറ്റവും പ്രധാനമായതും, എന്നാല്‍ നമ്മുടെ നാട്ടിലെവിടെയും പാലിക്കപ്പെടാത്തതുമായ ഒന്നാണ് രോഗികള്‍ക്ക് ഇഞ്ചക്ഷന്‍ കൊടുക്കുമ്പോഴോ, അവരുടെ ശരീരസ്രവങ്ങള്‍/രക്തം/ഓപ്പറേറ്റ് ചെയ്ത ഭാഗങ്ങള്‍/ കത്തി,സൂചി തുടങ്ങിയ സര്‍ജ്ജറി ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുമ്പോഴോ ഒക്കെ കൈയ്യുറ ധരിച്ചിരിക്കണം എന്നത്.
ഇത് മൂന്നു കാരണങ്ങള്‍ കൊണ്ടാണ് പ്രധാനമായും ഇന്ത്യയില്‍ പാലിക്കപ്പെടാത്തത് :
1. ഇതിനെക്കുറിച്ച് ആശുപത്രി അധികൃതര്‍ക്കോ, ഡോക്ടര്‍മ്മാര്‍ക്കോ,
നേഴ്സിംഗ് സ്റ്റാഫിനോ ഒന്നും അറിയില്ല.
2. സാമ്പത്തിക പരാധീനത കാരണം disposable കൈയ്യുറകള്‍ ലഭ്യമല്ലാത്തത്.
(നമ്മുuടെ മെഡിക്കല്‍ കോളജുകള്‍, സര്‍ക്കാര്‍ ആശുപത്രികള്‍ തുടങ്ങിയിടങ്ങള്‍)
3. ശുശ്രൂഷ നല്‍കുന്നവരുടെ സൌകര്യം പ്രമാണിച്ച് അവര്‍ കാണിക്കുന്ന ഉപേക്ഷ.
ഇതില്‍ കൈയ്യുറ ധരിക്കാതെ രോഗിയെ പരിചരിക്കുന്നവരില്‍ നേഴ്സ് എന്നോ ഹൌസ് സര്‍ജ്ജനെന്നോ സീനിയര്‍ ഡോക്ടറെന്നോ ഉള്ള വ്യത്യാസമില്ല. ഏതു വിഭാഗത്തില്‍ പെടുന്ന സ്റ്റാഫും കൈയ്യുറ ധരിക്കുന്നത് സാധാരണ ഓപ്പറേഷന്‍ തീയറ്ററിലോ, അല്ലെങ്കില്‍ കാഷ്വാലിറ്റി, ഇന്റന്‍സീവ് കെയര്‍ യൂണിറ്റിലോ അല്ലെങ്കില്‍ രോഗി വല്ലാതെ ബ്ലീഡ് ചെയ്യുന്ന അവസരങ്ങളിലോ ഒക്കെയാണ്.
ഒരു രോഗിക്ക് എയിഡ്സ്/HIV ബാധ ഉണ്ടെങ്കില്‍ അത് സാധാരണഗതിയില്‍ ഡോക്ടറും രോഗിയും മാത്രമേ അറിയുവാന്‍ പാടുള്ളൂ. മൂന്നാമതൊരാള്‍ – അതു മറ്റൊരു ഡോകടറായാലും ശരി വാര്‍ഡ് നേഴ്സായാലും ശരി, രോഗിയുടെ അടുത്ത ബന്ധുക്കളായാലും ശരി – അറിയാന്‍ പാടില്ല എന്ന് നിയമമുണ്ട്.
രോഗിയുടെ സമ്മതമില്ലാതെ മറ്റൊരാളെ ഈ രോഗവിവരം അറിയിക്കാന്‍ ചികിത്സിക്കുന്ന ഡോക്ടര്‍ക്ക് നിയമപരമായി അനുവാദമില്ല. അതുകൊണ്ടുതന്നെ കേസ് ഷീറ്റില്‍ HIV +ve എന്നൊനും വെണ്ടയ്ക്കാ അക്ഷരത്തില്‍ പണ്ട് എഴുതിയിരുന്നതു പോലെ ആരും ഇപ്പോള്‍ എഴുതാറില്ല. മിക്ക ആശുപത്രിയിലും (പ്രത്യേകിച്ച് മെഡിക്കല്‍ കോളെജുകളില്‍) നേഴ്സുമാരെയും മറ്റു സ്റ്റാഫിനെയും രോഗിയുടെ ഇന്‍ഫക്ഷന്‍ വിവരം രഹസ്യമായി ഡോക്ടര്‍മാര്‍ അറിയിക്കാറുണ്ട് എന്നല്ലാതെ ഒരു രോഗിയുടെ എയിഡ്സ് സ്റ്റാറ്റസ് പൊതുവേ ഗോപ്യമായി വയ്ക്കുക എന്നതാണ് നിയമം. (മെഡിക്കല്‍ കോണ്‍ഫിഡന്‍ഷ്യാലിറ്റി).
പിന്നെ,
എയിഡ്സ് ആതുരശുശ്രുഷകരിലേക്കു പകരുന്ന രീതികളില്‍ ഏറ്റവും പ്രധാനം രോഗിയെ കുത്തിവയ്ക്കുമ്പോഴോ, അവരുടെ രക്തം പരിശോധനയ്ക്കെടുക്കുമ്പോഴോ ശുശ്രൂഷകന്റെ/ശുശ്രൂഷകയുടെ കൈയ്യില്‍ ശ്രദ്ധക്കുറവു കൊണ്ട് സൂചിക്കുത്ത് കിട്ടുന്നതാണ് (needle stick injury). രോഗിയിലെ രക്തത്തിലെ അണുക്കള്‍ അങ്ങനെ നമ്മുടെ ശരീരത്തിലെത്തുന്നു. സാധാരണ ഡ്രിപ്പ് കൊടുക്കുന്നതും ബ്ലഡ് എടുക്കുന്നതുമൊക്കെ നേഴ്സുമാരായതുകൊണ്ടാണ് അവരില്‍ ഇങ്ങനെയുള്ള സൂചിക്കുത്തുകള്‍ക്ക് സാധ്യത കൂടുതല്‍. അല്ലാതെ ഒരു രോഗിയും, ഒരു ഡോക്ടറും മന:പൂര്‍വം ഒരു നേഴ്സിനെയും നിര്‍ബന്ധിച്ച് എയിഡ്സ് രോഗിയാക്കുന്നതല്ല. മാത്രവുമല്ല ധാരാളം സര്‍ജ്ജന്‍മാര്‍ക്ക് ഓപ്പറെഷനിടയ്ക്കുള്ള ഇതുപോലുള്ള സൂചിക്കുത്തുകള്‍, കത്തികൊണ്ടുള്ള മുറിവുകള്‍,തയ്യല്‍ സൂചികൊണ്ടുള്ള കുത്തുകള്‍ എന്നിവ പറ്റാറുണ്ട്. അങ്ങനെ തന്റേതല്ലാത്ത കുറ്റത്താല്‍ രോഗിയായവര്‍ ഡോക്ടര്‍മാരുടെ ഇടയിലുമുണ്ട്. എയിഡ്സ് രോഗിയുമായി ഇടപഴകുന്നതുകൊണ്ടോ, അവരുടെ മെത്ത, ബെഡ് പാന്‍, പാത്രങ്ങ്ള്, ഭക്ഷണം എന്നിവയൊക്കെ കൈകാര്യം ചെയ്യുന്നതുകൊണ്ടോ, അവരുടെ ശരീരത്തില്‍തൊടുന്നതുകൊണ്ടോ ഒന്നും എയിഡ്സ് പകരുകില്ല.
ഡോക്ടര്‍മാരും നേഴ്സുമാരും മാത്രമല്ല, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍, ഹൌസ് സര്‍ജ്ജന്മാര്‍, രക്തവും മാംസവുമൊക്കെയുള്ള ഹോസ്പിറ്റല്‍ വേയിസ്റ്റ് കൈകാര്യം ചെയ്യുന്നവര്‍ എന്നിവരൊക്കെ ഈ രീതിയില്‍ മുറിവു വന്ന് എച്ച്. ഐ.വി ബാധിക്കാന്‍ സാധ്യതയുള്ള കൂട്ടരാണ്. കൈയ്യുറകളെക്കുറിച്ചും മറ്റും ഇവര്‍ക്കിടയില്‍ അവബോധം ഉണ്ടാക്കുക എന്നത് അതുകൊണ്ടുതന്നെ പ്രധാനമാണ്.
പിന്നെ മറ്റൊരു കാര്യം:
അശോക് കര്‍ത്താ മാഷ് ഇവിടെ വളരെ ആധികാരിക മട്ടില്‍ എഴുതിയിരിക്കുന്നതു കണ്ടു, എയിഡ്സ് ഒരു medical bug ആണെന്നും അത് ആശുപത്രി-ജന്യ രോഗമാണ് എന്നുമൊക്കെ.
ആശുപത്രിയിലൂടെയൊന്നുമല്ല ലോകത്ത് 89% എയിഡ്സും പകരുന്നത്. മറിച്ച് എച്ച്.ഐ.വി ബാധയുള്ളവരുമായി ഉള്ള സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം വഴിയാണ്. ഇതില്‍ തന്നെ 90%-വും സ്ത്രീ-പുരുഷ ലൈംഗിക ബന്ധം വഴിയാണ്. ആശുപത്രിയില്‍ ഞാന്‍ നേരത്തെ പറഞ്ഞ രീതികളില്‍ കൂടിയും, പിന്നെ രോഗിയായ ഒരാളില്‍ നിന്നും അത് അറിയാതെ രക്തം സ്വീകരിക്കുന്നതിലൂടെയുമാണ് ഇതു പകരുക. കോണ്ടം വ്യപകമായി ഉപയോഗിച്ചു തുടങ്ങിയ നാടുകളിലെല്ലാം പുതുതായി ഉണ്ടാകുന്ന എയിഡ്സ് രോഗികളുടെ എണ്ണം വളരെ വേഗം താഴ്ന്നു തുടങ്ങിയിട്ടുണ്ട്.
മള്‍ട്ടി-സ്പെഷ്യല്‍റ്റി/സൂപ്പര്‍ സ്പെഷ്യല്‍റ്റി ആശുപത്രികളില്‍ വി.ഐ.പി രോഗികളെ നേഴ്സുമാര്‍ കൈയ്യുറയിട്ടുകൊണ്ട് പരിചരിക്കാന്‍ പാടില്ല എന്ന് ഒരിടത്തും നിഷ്കര്‍ഷയുള്ളതായി അറിയില്ല. ഇനി എവിടെയെങ്കിലും അത്തരമൊരു തെണ്ടിത്തരം നടക്കുന്നുണ്ടെങ്കില്‍ അതു അടികൊടുക്കേണ്ട കേസാണ്. കാരണം, സുരക്ഷിതമായ ചുറ്റുപാടുകളില്‍ ജോലിചെയ്യാനുള്ള മെഡിക്കല്‍ ജീവനക്കാരുടെ അവകാശത്തെയാണ് അത്തരം നിഷ്കര്‍ഷകള്‍ ചോദ്യം ചെയ്യുന്നത് . അത്തരം പ്രവണതകളുണ്ടെങ്കില്‍ അതിനെതിരേ സമൂഹം പ്രതികരിക്കുക തന്നെവേണം.